കേരളാ വനിത ലീഗുമായി ബന്ധപെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. കേരളാ വനിതാ ലീഗിൽ മത്സരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീമിനെതീരെ സംഘാടകരായ കെഎഫ്എ കൈകടത്തുകളാണ് ഇപ്പോൾ മഞ്ഞപ്പട പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.
കേരളത്തിലെ ഫുട്ബോൾ പ്രേമികളേ..ഫുട്ബോൾ ആവേശത്തിന്റെയും ആത്മാർഥതയുടേയും കളിയാണ്.. കളി നടക്കേണ്ടത് കളത്തിലും.. കേരളാ ഫുട്ബോളിൽ കളത്തിനു പുറത്തു നടക്കുന്ന ചില കളികളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. എന്ന തലക്കെട്ട് നൽകി മഞ്ഞപ്പട പുറത്തിറക്കിയ സമൂഹമാധ്യമ പോസ്റ്റിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിനെതിരെ കെഎഫ്എ നടത്തുന്ന അനീതികളെ കുറിച്ച് ആരോപിച്ചിരിക്കുന്നത്.
മത്സരങ്ങള്‍ക്കിടയില്‍ 12 ദിവസം വരെ ബ്ലാസ്റ്റേഴ്സിന് ഇടവേളയുണ്ടായിരുന്ന ഫിക്‌സ്ചറുകൾ മാറ്റി ഒരു ദിവസത്തെ ഇടവേളയിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചതും എന്നാൽ ഒരു പ്രമുഖ ടീമിന് ഫിക്സറുകൾ മാറ്റി കൂടുതൽ ദിവസം വിശ്രമം നൽകുന്ന രീതിയിൽ പുതിയ ഫിക്സർ ഇറക്കി എന്നുമാണ് മഞ്ഞപ്പടയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ വിശദീകരിക്കുന്നത്.
നാഷണല്‍ ടീം ക്യാമ്പിനും സാഫ് കപ്പിനുമൊക്കെ ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ പങ്കെടുത്തപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മറ്റുള്ള താരങ്ങളെ വെച്ചാണ് കളിക്കാനിറങ്ങിയത്. ആ സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ ഫിക്സറുകൾ മാറ്റാൻ കെഎഫ്എ തയാറായില്ല. എന്നാൽ പ്രമുഖ ടീമിലെ താരങ്ങൾ നാഷണല്‍ ടീം ക്യാമ്പിനും സാഫ് കപ്പിനുമൊക്കെ പോയപ്പോൾ അവരുടെ ഫിക്സറുകൾ കെഎഫ്എ മാറ്റികൊടുത്തതായും മനപ്പാട ആരോപിക്കുന്നു.
പ്രമുഖ ടീമിന്റെ പേര് മഞ്ഞപ്പട സമൂഹമാധ്യമ അക്കൗണ്ട് വഴി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആ പ്രമുഖ ക്ലബ് ഗോകുലം കേരളയാണ് എന്ന് അനുമാനിക്കാൻ സാധിക്കും. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിന് ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് മത്സരങ്ങളുള്ള രീതിയിൽ ഫിക്സർ മാറ്റിയതും നാഷണല്‍ ടീം ക്യാമ്പ് സമയത്തും സാഫ് കപ്പിന്റെ സമയത്തും ബ്ലാസ്റ്റേഴ്സിന് നൽകാത്ത പരിഗണന പ്രമുഖ ക്ലബ്ബിനും നൽകിയതിലൂടെ പ്രമുഖ ക്ലബ്ബിനെ കൊണ്ട് കപ്പടിക്കാൻ വേണ്ടിയാണോ കെഎഫ്എ ഈ ലീഗ് വെച്ചത് എന്നുമാണ് മഞ്ഞപ്പട ചോദിക്കുന്നത്.