ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ അർജന്റീന പ്രീ ക്വാർട്ടറിൽ പോലും എത്തില്ല എന്ന് പ്രവചിച്ചവർക്ക് കലക്കൻ മറുപടിയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അർജന്റീന പ്രീ ക്വാർട്ടറിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പോളണ്ടിനെ നേരിട്ട അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്.
ആദ്യപകുതിയില്‍ അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ പോളിഷ് പ്രതിരോധം രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാല് മാറ്റങ്ങളുമായാണ് അര്‍ജന്‍റീന കളത്തിറങ്ങിയത്.മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് ആദ്യ ഇലവനിലെത്തി. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ക്രിസ്റ്റ്യന്‍ റൊമേറോയും ആദ്യ ഇലവനിലേക്ക് തിരിച്ചെത്തി.
അര്‍ജന്‍റീനയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. എന്നാൽ പോളീഷ് പ്രതിരോധം ആക്രമണം തടുത്ത് നിർത്തി. കൂടാതെ 38 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി പോളിഷ് ഗോളി സ്റ്റെന്‍സി തടുത്ത് മാറ്റിയത് അർജന്റീനയ്ക് നിരാശ നൽകിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന തിരിച്ചുവന്നു.
മാക്ക് അലിസ്റ്ററിലൂടെ അർജന്റീന 46 ആം മിനുട്ടിൽ മുന്നിലെത്തി. 68-ാം മിനുറ്റില്‍ എല്‍സോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ഗോള്‍നില രണ്ടാക്കി. പിന്നീട് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അര്‍ജന്‍റീനക്കായില്ലെങ്കിലും ജയത്തോടെ അർജന്റീന പ്രീ ക്വാർട്ടറിലേക്ക് കടക്കുകയിരുന്നു.
അതെ സമയം ഗ്രൂപ്പ് സയിലെ മറ്റൊരു മത്സരത്തിൽ സൗദിയോട് പൊരുതിക്കളിച്ച് മെക്‌സിക്കോ 2-1ന് വിജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ പോയിന്‍റ് നിലയില്‍ രണ്ടാമതെത്തിയ പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തി.