IPL ലെ പുതിയ ടീമുകളിലൊന്നായ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഹെഡ് കോച്ച് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ ആയേക്കുമെന്ന് PTI റിപ്പോര്‍ട്ട് ചെയ്യുന്നു. സിവിസി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ ലക്ഷ്യമിടുന്നു എന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെയാണ് ഈ വാർത്ത എത്തുന്നത്.
നെഹ്റ അല്ലാതെ 2011 ൽ ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പ് നേടിയ കോച്ച് ഗാരി കിർസ്റ്റനും പരിശീലന സംഘത്തിൽ ഉണ്ടാവും, കിർസ്റ്റന്റെ റോൾ മെന്ററുടേതാണ്. മുൻ ഇംഗ്ലണ്ട് ഓപണർ വിക്രം സോലാങ്കിയെ ഡയറക്ടര്‍ ആയും നിയമിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആശിഷ് നെഹ്റ മുൻപ് റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിന്റെ ബൗളിങ് കോച്ച് സ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനം വഹിച്ച ആളാണ് ഗാരി കിർസ്റ്റൻ. ബാംഗ്ലൂർ ബന്ധം അവസാനിച്ച ശേഷം നെഹ്റ കമന്ററി റോളിലേക്ക് മാറി. പുതിയ ടീമുകൾ വന്ന സമയത്ത് തന്നെ ഇവർ ടീമുകളെ ഭാഗമാവും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, നിലവിൽ ഇത് ഏറെക്കുറെ ഉറപ്പായ മട്ടാണ്. എന്നാൽ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് ഇത് ഓഫീഷ്യൽ ആയി പ്രഖ്യാപിക്കാൻ നിലവിൽ കഴിഞ്ഞില്ല.
ഗാരി കിർസ്റ്റൻ ഇന്ത്യൻ കോച്ച് ആയിരുന്ന കാലത്ത് ടീമിലെ പ്രാധാനി ആയിരുന്നു നെഹ്റ. പിന്നീട് ഒരുമിച്ച് കോച്ചിങ് സ്റ്റാഫ് ആയി ബാംഗ്ലൂരിനൊപ്പം പ്രവർത്തിച്ചു. ഇരുവരും വളരെ മികച്ച ബന്ധം പുലർത്തുന്നവരാണ്. നെഹ്റയും വിക്രം സോലാങ്കിയും അടുത്ത സുഹൃത്തുക്കളും. നിലവിൽ ഇവരുടെ കാര്യത്തിൽ ബിസിസിഐ തീരുമാനങ്ങൾ എത്തിയാൽ ബാക്കി സഹ-പരിശീലകളുടെ കാര്യവും വ്യക്തമാവും.
പരിക്കുകൾ വേട്ടയാടിയിട്ടും പതിനെട്ട് വർഷത്തോളം നീണ്ട ഇന്റർനാഷണൽ കരിയറിന് ഉടമയാണ് ആശിഷ് നെഹ്റ. 2017 ൽ എല്ലാത്തരം ക്രിക്കറ്റിനോടും വിടപറഞ്ഞ നെഹ്റ പിന്നീട് കോച്ചിങ് റോൾ പയറ്റി നോക്കി. അതിന് ശേഷം അതിൽ നിന്ന് വിട്ടുനിൽക്കുകയും പരിശീലക പദവി ഏറ്റെടുക്കുന്നുണ്ട് എങ്കിൽ അത് ഹെഡ് കോച്ച് ആയി തന്നെ വേണം എന്ന നിലക്ക് ചിന്തിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഒരു ടീമിനെ പൂജ്യത്തിൽ നിന്നും പടുത്തുയർത്താനുള്ള അവസരമാണ് നെഹ്റക്ക് മുന്നിൽ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ വമ്പന്മാരെ കൊണ്ടുവന്ന് ടീമിന് അടിസ്ഥാനം ഇടുകയാണ് നെഹ്റയുടെയും സംഘത്തിന്റെയും ആദ്യ പണി!