കോവിഡ്-19 പാൻഡമിക് കാരണം റദ്ദാക്കിയ 2020 ബാലൻ ഡി ഓർ പുരസ്‌കാരം, ബയേൺ മ്യൂണിക് സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്കി തന്നെയാണ് ഏറ്റവും കൂടുതൽ അർഹിച്ചിരുന്നത്. ബയേൺ മ്യൂണിക് ടീമിനൊപ്പം 2020-ൽ ലെവന്റോസ്കി നേടിയ നിരവധി കിരീടങ്ങളും, അദ്ദേഹത്തിന്റെ ഗോൾ സ്കോറിങ് മികവും മറ്റുമെല്ലാം 2020-ലെ മികച്ച താരമായി ലെവന്റോസ്കിയെ അടയാളപ്പെടുത്തി.
എങ്കിലും മികച്ച താരത്തിനു നൽകുന്ന വ്യക്തികത പുരസ്കാരമായ ബാലൻ ഡി ഓർ പുരസ്‌കാരം 2020-ൽ ഫ്രാൻസ് ഫുട്ബോൾ റദ്ദാക്കി. 2020-ലെ ഫിഫ ദി ബെസ്റ്റ് അവാർഡ് ഉൾപ്പടെ മികച്ച താരത്തിനുള്ള അവാർഡുകൾ വാരികൂട്ടിയ ലെവന്റോസ്കിക്ക് വലിയ നിരാശ തന്നെയാണ് ഫ്രാൻസ് ഫുട്ബോളിന്റെ തീരുമാനം സമ്മാനിച്ചത്. തന്റെ കരിയറിലെ ആദ്യത്തെ ബാലൻ ഡി ഓർ പുരസ്‌കാരം കയ്യെത്തും ദൂരത്താണ് ലെവന്റോസ്കിക്ക് നഷ്ടമായത്.
എന്നാൽ, 2020-ലെ ബാലൺ ഡി ഓർ പുരസ്‌കാരം കോവിഡ് മഹാമാരി മൂലം നഷ്‌ടമായ, റോബർട്ട് ലെവന്റോസ്‌കിക്ക് ആശ്വാസം പകരുന്ന വെളിപ്പെടുത്തലാണ് ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെ ഇപ്പോൾ നടത്തിയിരിക്കുന്നത്.
“2020-ലെ ബാലൺ ഡി ഓറിന് അർഹനായ ലെവന്റോസ്‌കിയെക്കുറിച്ച് മെസ്സി പറഞ്ഞത് നല്ലതും ബുദ്ധിപരവുമായതാണ്, എന്നാൽ ഞങ്ങൾക്ക് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം, അതിന് സമയം വേണം.”
“കഴിഞ്ഞ വർഷം ലെവന്റോസ്‌കി ബാലൺ ഡി ഓർ നേടിയിരുന്നെങ്കിൽ എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാനാവില്ല, കാരണം വോട്ടിങ് ഉണ്ടാകാതിരുന്നതിനാൽ ഞങ്ങൾക്ക് വിജയി ആരെന്ന് അറിയാൻ കഴിയില്ല, പക്ഷേ സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹത്തിന് ബാലൻ ഡി ഓർ നേടാനുള്ള നല്ല അവസരമായിരുന്നു അത്.” – പാസ്‌കൽ ഫെരെ പറഞ്ഞു.
അർഹിച്ച ബാലൻ ഡി ഓർ പുരസ്‌കാരം ലെവന്റോസ്കിയുടെ കൈകളിൽ എത്തുമെന്ന് തന്നെയാണ് ലോകഫുട്ബോളിലെ ആരാധകർ ഒന്നടങ്കം വിശ്വസിക്കുന്നത്. ബാലൻ ഡി ഓർ അവാർഡ് നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെ പറഞ്ഞ വാക്കുകൾ ആരാധകർക്ക് കൂടി ആശ്വാസം പകരുന്നതാണ്.