സ്പാനിഷ് ലീഗിലെ ചിരവൈരികളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും. ഇരു ടീമുകളും നേർക്കുനേരെത്തുന്ന ഓരോ എൽ-ക്ലാസ്സികോ മത്സരവും ലോകഫുട്ബോളിലെ ഓരോ ആരാധകനെയും പ്രകമ്പനം കൊള്ളിക്കുന്നതുമാണ്. പലപ്പോഴും ഈ എൽ-ക്ലാസ്സികോ മത്സരങ്ങൾ കയ്യാങ്കളികൾക്കും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ബാഴ്സലോണക്കെതിരെ 5 റെഡ് കാർഡുകൾ വാങ്ങിയ സെർജിയോ റാമോസ് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.
താൻ റയൽ മാഡ്രിഡിൽ കളിക്കുന്നത് അസാധ്യമാണെന്നും, റയലിൽ പോകുന്നതിനേക്കാൾ നല്ലത് മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഒരു സ്പാനിഷ് ടി.വി ചാനലിലെ പരിപാടിക്കിടയിൽ ബാഴ്സലോണയുടെ സ്പാനിഷ് താരമായ ജെറാർഡ് പിക്വ പറഞ്ഞു.
റയൽ മാഡ്രിഡ് ക്ലബ്ബിൽ നിന്നുള്ള ഒരു ഓഫർ പരിഗണിച്ച് നിങ്ങളെ ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ടി.വി അവതാരകൻ പിക്വയോട് ചോദിച്ചു, പിക്വ തിരിച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞത്, ഒന്നിനും തന്നെ റയൽ മാഡ്രിഡിനായി കളിക്കുന്നതിന് പ്രേരിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇത് തികച്ചും അസാധ്യമാണ്. ഇവിടെ ഒന്നും തന്നെ പറയാനില്ല. മാഡ്രിഡിൽ പോകുന്നതിനേക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – എന്നാണ് 34-കാരനായ ജെറാർഡ് പിക്വ പറഞ്ഞത്.
കഴിഞ്ഞ പതിമൂന്ന് വർഷമായി ക്യാമ്പ് നൗവിൽ ചെലവഴിച്ച സ്പാനിഷ് ഡിഫൻഡർ നിലവിൽ ബാഴ്‌സലോണ ടീമിലെ ക്യാപ്റ്റൻമാരിൽ ഒരാളാണ്. ബാഴ്സലോണ ക്ലബ്ബിനൊപ്പം സാധ്യമായ എല്ലാ ട്രോഫികളും അദ്ദേഹം നേടിയിട്ടുമുണ്ട്.