ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ മുഴുവൻ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക് അവരുടെ സൂപ്പർസ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയെ ഒഴിവാക്കുകയാണ്. മറ്റൊരു ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും വന്ന കാലം മുതൽ വളരെ മികച്ച ഫോമിൽ തന്നെയാണ് ഈ പോളണ്ട് സ്വദേശിയായ സ്ട്രൈക്കർ ബയേണിന് വേണ്ടി കളിക്കുന്നത്.
കാലങ്ങളായി ജർമനിയിലെ ഡോർട്ട്മുണ്ട് ഉൾപ്പെടെയുള്ള തങ്ങളുടെ എതിരാളികൾ വളർത്തിയെടുക്കുന്ന താരങ്ങളെ പണംവാരി വീശി സ്വന്തമാക്കി ജർമൻ ഫുട്ബോൾ ലീഗിൽ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതിൽ ബയേൺ മ്യൂണിക് ഏറെ പ്രസിദ്ധമാണ്. ഈയൊരു നീക്കത്തിലൂടെ റോബർട്ട് ലെവൻഡോവ്സ്കി ഒഴിവാക്കുന്നതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നുമല്ല.
ലോക ഫുട്ബോളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് എഫ്സിയുടെ നോർവീജിയൻ താരമായ ഏർലിംഗ് ഹാലൻഡിനെ തങ്ങളുടെ ക്യാമ്പിൽ എത്തിക്കുവാൻ വേണ്ടിയാണ് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക് റോബർട്ട് ലെവൻഡോവ്സ്കിയെ ഒഴിവാക്കുന്നത്.
രണ്ടു താരങ്ങൾക്കും ഉയർന്ന പ്രതിഫലം നൽകി ഒരേസമയം ടീമിൽപുലർത്തി കൊണ്ടുപോവുക എന്നത് നിലവിൽ പ്രായോഗികമായ ഒരു പ്രവർത്തിയല്ല. അതുകൊണ്ട് തന്നെയാണ് പ്രായം കൂടി കണക്കിലെടുത്ത് ഭാവിയെ മുൻനിർത്തി റോബർട്ട് ലെവൻഡോവ്സ്കിയെ തഴയുവാൻ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക് തയ്യാറെടുക്കുന്നത്.
ലെവൻഡോസ്‌കിയെ വിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ 60 മില്യൺ യൂറോ വരെയാണ് ബയേൺ മ്യൂണിക്ക് ട്രാൻസ്‌ഫർ തുകയായി പ്രതീക്ഷിക്കുന്നതെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ തുക കൊണ്ടു തന്നെ ഹാലൻഡിനെ ബയേണിനു സ്വന്തമാക്കാൻ കഴിയും. അടുത്ത സമ്മറിൽ താരത്തിന്റെ റിലീസിംഗ് ക്ളോസ് 64 മില്യൺ പൗണ്ടായി കുറയുമെന്നാണ് റിപ്പോർട്ടുകൾ