റയൽ സോസിഡാഡിനെതിരായ ലാലിഗ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം കാണുന്നത്. 47-മിനുറ്റിൽ ലൂക്ക ജോവിച്ചിന്റെ അസ്സിസ്റ്റിൽ നിന്ന് വിനീഷ്യസ് ജൂനിയർ, 57-മിനുറ്റിൽ കാസമിറോയുടെ അസ്സിസ്റ്റിൽ നിന്ന് ലൂക്ക ജോവിച്ച് എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടുന്നത്.
എന്നാൽ റയൽ മാഡ്രിഡിന്റെ മിന്നുന്ന വിജയത്തിനിടയിലും ആരാധകർക്ക് നിരാശയേകുന്ന വാർത്തയാണ് റയലിന്റെ സ്റ്റാർ സ്ട്രൈകർ കരീം ബെൻസെമയുടെ പരിക്ക്. മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഫ്രഞ്ച് ഇന്റർനാഷണൽ താരമായ ബെൻസെമയുടെ പരിക്ക് വരും മത്സരങ്ങളിൽ റയൽ മാഡ്രിഡിന് വലിയ തലവേദനയാകും.
മത്സരത്തിന്റെ തുടക്കത്തിൽ പന്ത് ഇല്ലാതെ ഓടുന്നതിനിടയിൽ ബെൻസിമയുടെ ഇടതുകാലിന് ഹാംസ്ട്രിംഗ് പരിക്ക് പറ്റി, തുടർന്ന് മത്സരത്തിന്റെ 17-മിനുറ്റിൽ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, കരീം ബെൻസെമയെ പിൻവലിച്ച് പകരം വാം അപ്പ് പോലും ചെയ്യിപ്പിക്കാൻ സമയം കൊടുക്കാതെ ലൂക്കാ ജോവിച്ചിനെ കളത്തിലിറക്കി.
ഈയൊരു ഹാംസ്ട്രിംഗ് പരിക്ക് പരിക്ക് കാരണം സൂപ്പർ താരം കരീം ബെൻസെമ റയൽ മാഡ്രിഡിന്റെ പ്രധാനപ്പെട്ട അടുത്ത രണ്ട് മത്സരങ്ങളിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 8-ന് ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരവും, ഡിസംബർ 13-ന് നഗരവൈരികളായ അതിലേറ്റിക്കോ മാഡ്രിഡിനെതിരെയുള്ള ലാലിഗ മത്സരത്തിലും റയൽ മാഡ്രിഡിന് വേണ്ടി ബെൻസെമ കളത്തിലിറങ്ങിയേക്കില്ല എന്നുതന്നെയാണ് കരുതപ്പെടുന്നത്.
നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കരീം ബെൻസെമ കാഴ്ച വെക്കുന്നത്. റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ 12 ഗോളുകളും 7 അസ്സിസ്റ്റുകളുമാണ് ഈ 33-കാരൻ നേടിയിട്ടുള്ളത്.