കഴിഞ്ഞ സീസണിൽ പന്ത് തട്ടിയ വിദേശ മുന്നേറ്റനിരക്കാർ ക്ലബ്ബ് വിട്ടപ്പോൾ പകരം ആദ്യത്തെ വിദേശ ഫോർവേഡിനെ കേരള ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത് എ-ലീഗിൽ നിന്നുമാണ്. അതും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു ഏഷ്യൻ താരത്തെയാണ് ലഭിച്ചത്.
അപോസ്‌റ്റോലാസ് ജിയാനുവെന്ന ഓസ്ട്രേലിയൻ താരത്തിന്റെ വരവ് ഏഷ്യൻ സൈനിങ്ങിൽ ബ്ലാസ്റ്റേഴ്സിനു വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ഈ താരത്തിനെ ടീമിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായുള്ള ബന്ധം തന്നെയാണ്.
കൂടാതെ മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടിയിരുന്ന തന്റെ സുഹൃത്തുക്കൾ കൂടി തന്റെ ട്രാൻസ്ഫർ നീക്കത്തിന് പിന്നിൽ സഹായകമായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അപോസ്‌റ്റോലാസ് ജിയാനു.
“മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ള കുറച്ച് കളിക്കാരുമായി ഞാൻ സംസാരിച്ചിരുന്നു, ചില ടീമംഗങ്ങൾ എന്നോട് പോസിറ്റീവായ കാര്യങ്ങൾ പറഞ്ഞതിനാൽ അവസാനം എനിക്ക് ട്രാൻസ്ഫർ കാര്യത്തിൽ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നു, അത് നല്ലതാണ്.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.
മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഡൽഹി ഡൈനമോസിനു വേണ്ടി കളിച്ചിരുന്ന ഇംഗ്ലീഷ് താരം ആദിൽ നബിയെ പോലെയുള്ള താരങ്ങൾ അപോസ്‌റ്റോലാസ് ജിയാനുവിന്റെ സുഹൃത്തുക്കൾ കൂടിയാണ്. കരിയറിൽ ഐഎസ്എല്ലിലും എലീഗിലും പന്ത് തട്ടിയ നിരവധി താരങ്ങൾ തന്നെയാണുള്ളത്.