ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു ദിവസം തന്നെയാണ്. ലോകഫുട്ബോളിലെ അതീന്ദ്രിയമായ ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിൻറെ വനിതാ ഫുട്ബോൾ ടീമിനെതിരെ മോശമല്ലാത്ത ഒരു പ്രകടനം തന്നെയാണ് ഇന്ത്യയുടെ പെൺപുലികൾ ഇന്ന് കാഴ്ചവച്ചത്.
ഒന്നിനെതിരെ ആറു ഗോളുകൾക്ക് അവർ ബ്രസീലിയൻ ഫുട്ബോൾ ടീമിനോട് പരാജയപ്പെട്ടു. സ്കോർ ഷീറ്റിലേക്ക് നോക്കുകയാണെങ്കിൽ അതൊരു വലിയ തോൽവി ആയിരിക്കും. എന്നാൽ കളിക്കളത്തിലെ പ്രകടനത്തിൽ ഇന്ത്യയുടെ പെൺപുലികൾ അത്ര പിന്നിൽ അല്ലായിരുന്നു.
ആദ്യപകുതിയിൽ അവർ ബ്രസീൽ ടീമിനെ വെള്ളംകുടിപ്പിച്ചു എന്ന് പറയുന്നതാകും ശരി. അതുകൊണ്ടു തന്നെയാണ് അവർക്ക് അപ്പോൾ ഒരു ഗോൾ നേടുവാൻ കഴിഞ്ഞത്. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ബ്രസീലിയൻ താരം ഡേബോറ ഇന്ത്യൻ ഗോൾ വല ചലിപ്പിച്ചു. എന്നാൽ 7 മിനിറ്റുകൾക്ക് അപ്പുറം എട്ടാം മിനിറ്റിൽ മനീഷാ കല്യാൺ ഇന്ത്യയ്ക്കുവേണ്ടി സമനില ഗോൾ നേടി.
പിന്നീട് ഇരുടീമുകളും മത്സരബുദ്ധിയോടെ വീറും വാശിയും കളിക്കളത്തിൽ പ്രകടിപ്പിച്ചുവെങ്കിലും ഒരിക്കൽപോലും ഇന്ത്യൻ പെൺകുട്ടികൾക്ക് ബ്രസീലിൻറെ ഗോൾവല ചലിപ്പിക്കുവാൻ കഴിഞ്ഞില്ല. അതേസമയം ആദ്യ ഗോളിന് ശേഷം അഞ്ചു തവണ കൂടി ബ്രസീൽ ടീം ഇന്ത്യയുടെ ഗോൾവല തുളച്ചു.
എന്നാൽ രണ്ടാം പകുതിയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി തുടങ്ങി. ബ്രസീലിയൻ താരങ്ങളുടെ കായികശേഷിക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞില്ല. അവർ തളർന്നു തുടങ്ങിയതോടുകൂടി ബ്രസീലിന്റെ വനിതാ ടീമിന് കാര്യങ്ങൾ എളുപ്പമായി.