വൻകുടലിലെ ട്യൂമർ ചികിത്സ തുടരുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ സാവോപോളോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകഫുട്ബോളിന്റെ ചരിത്രത്തിലെ അതുല്യമായ പ്രതിഭയാണ് സാക്ഷാൽ പെലെ.
81 വയസ്സുകാരനായ പെലെ “സ്ഥിരതയുള്ളവനാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ രോഗമുക്തി നേടാമെന്ന് പ്രതീക്ഷിക്കുന്നു” എന്നും ആൽബർട്ട് ഐൻസ്റ്റൈൻ ഹോസ്പിറ്റൽ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആഗസ്റ്റ് അവസാനത്തിൽ പതിവ് ടെസ്റ്റിനിടെ കണ്ടെത്തിയ ട്യൂമർ ചികിത്സിക്കുന്നതിനായി പെലെയ്ക്ക് കീമോതെറാപ്പി സെഷനുകൾ ഉണ്ടെന്ന് പെലെയുടെ അസിസ്റ്റന്റായ പെപ്പിറ്റോ ഫോർനോസ് മാധ്യമങ്ങളോട് പറഞ്ഞു.
വലത് വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പെലെയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു, സാവോ പോളോയ്ക്ക് പുറത്തുള്ള ഗ്വാറുജയിലെ വീട്ടിൽ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്, ഉടൻ തന്നെ പൂർണ ആരോഗ്യത്തിലേക്ക് പെലെ മടങ്ങി വരണമെന്ന പ്രാർത്ഥനയിലാണ് ഫുട്ബോൾ ആരാധകർ.
1958, 1962, 1970 ലോകകപ്പുകൾ ബ്രസീലിനൊപ്പം നേടിയ പെലെ 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി ഇപ്പോഴും തുടരുന്നു, ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിൽ, പെലെയുടെ പ്രിയതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് പെലെ.