മുൻ റയൽ മാഡ്രിഡ് താരം റാഫേൽ വാൻ ഡെർ വാർട്ട്, ആറ് തവണ ബാലൻ ഡി ഓർ ജേതാവായ ലയണൽ മെസ്സിയുടെ പാരീസ് സെന്റ് ജെർമെയ്‌നിലെ മോശം തുടക്കത്തിനെയും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് തോറ്റ മത്സരത്തിലെ മെസ്സിയുടെ സമീപനത്തെയും കുറിച്ച് വിമർശിച്ചു.
12 വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. ലയണൽ മെസ്സിയുടെ മികച്ച എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാഹചര്യവുമായി ലയണൽ മെസ്സിയെ വാൻ ഡെർ വാർട്ട് താരതമ്യപ്പെടുത്തി.
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 10 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് ലയണൽ മെസ്സി നേടിയത്, അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 14 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.
“ഇത് എന്നെ ദുഖിപ്പിക്കുന്നു. അത് ആഗ്രഹത്തിന്റെ ചോദ്യമാണ്, ലയണൽ മെസ്സിക്ക് അത് വേണോ വേണ്ടയോ? ലിയോ മെസ്സിയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരാൾ തന്റെ ടീമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ പോരാടുന്നു – ഒരാൾ അങ്ങനെയല്ല. മെസ്സി ഇടയ്ക്കിടെ കളിക്കളത്തിൽ അലക്ഷ്യമായി നടക്കുന്നു. ഞാൻ മെസ്സിയെ നോക്കി മനസ്സിൽ പറയും – ‘നിനക്ക് നാണമില്ലേ?’ എനിക്ക് മെസ്സിയോട് ദേഷ്യം വരുന്നുണ്ട്.
““ഇത് യഥാർത്ഥത്തിൽ ജോലി ചെയ്യാനുള്ള വിസമ്മതമായിരുന്നു, അത്തരമൊരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ കാര്യമാണ്. ഇത് ലജ്ജാകരമാണ്, കാരണം ലയണൽ മെസ്സിയെ പോലൊരു മികച്ച കളിക്കാരൻ ഇനി ഒരിക്കലും ജനിക്കില്ല.” – എന്നാണ് റാഫേൽ വാൻ ഡെർ വാർട്ട് പറയുന്നത്.