ഒടുവിൽ ട്രാൻസ്ഫർ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ബ്രസീലിയൻ ‘ലിറ്റിൽ മജീഷ്യനായ’ ഫിലിപെ കുട്ടീഞ്ഞോ ലാലിഗ ക്ലബ്ബായ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് 3 വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തി.
ഈ സീസൺ അവസാനം വരെ കളിക്കാനുള്ള ലോണടിസ്ഥാനത്തിലുള്ള കരാറിലാണ് ഫിലിപ്പെ കുട്ടീഞ്ഞോ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയിൽ എത്തുന്നത്. തന്റെ മുൻ ലിവർപൂൾ സഹതാരമായ സ്റ്റീവൻ ജെറാർഡ് ആണ് കുട്ടീഞ്ഞോയെ ആസ്റ്റൻ വില്ലയിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത്. നിലവിൽ ആസ്റ്റൻ വില്ലയുടെ മുഖ്യ പരിശീലകൻ കൂടിയാണ് സ്റ്റീവൻ ജെറാർഡ്.
ലിവർപൂൾ എഫ്സിയിൽ മിന്നും ഫോമിൽ കളിച്ചു കൊണ്ടിരുന്ന ഫിലിപ്പേ കുട്ടീഞ്ഞോയെ ഏറെ പ്രതീക്ഷകളുമായാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സൈൻ ചെയ്യുന്നത്. എന്നാൽ 160 മില്യൺ യൂറോ മുടക്കി ടീമിലെത്തിച്ച കുട്ടീഞ്ഞോയിൽ നിന്നും ബാഴ്സലോണക്ക് പ്രതീക്ഷിച്ചത്ര പ്രകടനം ലഭിച്ചില്ല.
ഇതിനിടെ 2018-2019 സീസണിൽ ബാഴ്സയിൽ നിന്നും ലോണടിസ്ഥാനത്തിൽ കുട്ടീഞ്ഞോ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണികിന്റെ ജേഴ്സിയും അണിഞ്ഞു. എന്നാൽ ലിവർപൂൾ വിട്ടതിനു ശേഷം ഇതാദ്യമായാണ് 29-കാരനായ കുട്ടീഞ്ഞോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നത്.
“എഫ്സി ബാഴ്സലോണയും ആസ്റ്റൻ വില്ലയും നിബന്ധനകൾ അംഗീകരിച്ചു, ഈ സീസൺ അവസാനം വരെ കുട്ടീഞ്ഞോ ലോണടിസ്ഥാനത്തിൽ വില്ല പാർക്കിൽ ചെലവഴിക്കും” – എന്നാണ് ആസ്റ്റൻ വില്ല ഒഫീഷ്യൽ ആയി അറിയിച്ചിട്ടുള്ളത്.
ആസ്റ്റൻ വില്ല ലോണടിസ്ഥാനത്തിൽ കുട്ടീഞ്ഞോയെ ബാഴ്സലോണയിൽ നിന്ന് സ്വന്തമാക്കിയ കരാറിൽ താരത്തെ വാങ്ങാനുള്ള ഓപ്ഷൻ കൂടിയുണ്ട്.അടുത്ത 48 മണിക്കൂറിനുള്ളിൽ കുട്ടീഞ്ഞോ ബെർമിംഗ്ഹാമിലേക്ക് യാത്ര തിരിക്കുകയും ചെയ്യും.
ആസ്റ്റൻ വില്ലയിൽ പരിശീലകനായ സ്റ്റീവൻ ജെറാർഡിന് കീഴിൽ തന്റെ ഫുട്ബോൾ കരിയറിൽ ഒരു മനോഹര അദ്ധ്യായം എഴുതി ചേർക്കുവാൻ കുട്ടീഞ്ഞോക്ക് കഴിയട്ടെ…