മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെഡ് ഡെവിൾസിന്റെ മോശം പ്രകടനത്തെ തുടർന്ന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ യുണൈറ്റഡ് പരാജയപ്പെട്ടാൽ “ക്ലബ് വിടാൻ” ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്.
12 വർഷത്തിന് ശേഷം ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ക്ലബ്ബിനായി മിന്നുന്ന ഫോമിലാണ്, 12 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ നേടി – എന്നാൽ റെഡ് ഡെവിൾസിന്റെ അവസാന 12 മത്സരങ്ങളിൽ ആറെണ്ണം തോൽക്കുന്നത് തടയാൻ ക്രിസ്റ്റ്യാനോയുടെ ഗോളുകൾക്കായില്ല .
മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ 11 കളികളിൽ നിന്ന് 17 പോയിന്റുമായി ആറാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ലിവർപൂളിന് അഞ്ച് പോയിന്റ് പിന്നിലാണ്. പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനക്കാർക്ക് മാത്രമേ ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ആദ്യ നാല് സ്ഥാനത്തിന് പുറത്ത് ഫിനിഷ് ചെയ്യുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിടാൻ ആവശ്യപ്പെട്ടേക്കുമെന്ന് എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയർ തന്റെ ടീമിന്റെ മോശം പ്രകടനത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടുന്നുണ്ട്. പിച്ചിലെ സോൾഷ്യയറുടെ തന്ത്രങ്ങളിൽ നിരവധി യുണൈറ്റഡ് കളിക്കാർ നിരാശരായതായി റിപ്പോർട്ടുണ്ട്.
ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരോട് തങ്ങളുടെ ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ ദയനീയമായി തോൽക്കുകയും ഏറ്റവും മോശം ഫോമിൽ കളിക്കുകയും ചെയ്യുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തു മറ്റൊരു പരിശീലകനെ കൊണ്ടു വരുന്നതിൽ ഇതുവരെ കാര്യമായി ഒരു തീരുമാനം യുണൈറ്റഡ് ക്ലബ് അധികൃതർ ഉൾക്കൊണ്ടിട്ടില്ല. എന്തായാലും റെഡ് ഡെവിൾസിന് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ കഴിയുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.