സൗത്ത് ആഫ്രിക്കൻ ഇതിഹാസ താരം എബ്രഹാം ബെഞ്ചമിൻ ഡിവില്ല്യേർസിന് സൗത്ത് ആഫ്രിക്കയിൽ തന്നെ അപരൻ! ബോഡി ലാംഗ്വേജ് കൊണ്ടും ഷോട്ട് മേക്ക് ശൈലി കൊണ്ടും എല്ലാം മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റനെ അനുസ്മരിപ്പിക്കുന്ന യുവ താരത്തിന്റെ പേര് ഡിവാൾഡ് ബ്രെവിസ് എന്നാണ്. ഡിവില്ല്യേർസിനോടുള്ള ആരാധനയും സാമ്യതകളും കണക്കാക്കി സഹതാരങ്ങൾ ഈ യുവതാരത്തെ വിളിക്കുന്നത് ‘ബേബി ഏബി’ എന്നാണ്! അറിഞ്ഞിട്ട പേര്!
2022 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങിയ സൗത്ത് ആഫ്രിക്കയെ പ്രതിനിധീകരിച്ച് ആണ് ബ്രെവിസ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്! 233 ചേസ് ചെയ്യുമ്പോൾ ആദ്യ ഓവറിൽ തന്നെ മൂന്നാമനായി എത്തി ബ്രെവിസ്. 99 പന്തുകളിൽ നിന്ന് 65 റൺസ് നേടി ബ്രെവിസ് ടോപ് സ്കോറർ ആയി. ഈ ഇന്നിങ്സിൽ രണ്ട് സിക്സുകൾ ആണ് ബ്രെവിസ് നേടിയത്, ഇതിന്റെ വീഡിയോ ആണ് നിലവില്‍ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.
ഇന്ത്യയുടെ ലെഫ്റ്റ് ആം ഓർത്തഡോക്സ് നിഷാന്ത് സിദ്ധുവിനെ കവറിന് മുകളിലൂടെ പറത്തിയ ഷോട്ട്.. ശേഷം ഫിഫ്റ്റി തികച്ച സിക്സർ. ഇവ രണ്ടും ഡിവില്ല്യേർസിനെ വരച്ചുവച്ച പോലെ തോന്നിക്കുന്ന ഷോട്ടുകളാണ്. മികച്ച സ്ട്രോക്ക് മേക്കിങും അതിനൊത്ത പവറും ഒക്കെയായി ഡിവില്ല്യേർസ് തന്നെയെന്ന് തോന്നിക്കുന്ന അപരൻ! ഒരുപക്ഷേ സമീപ ഭാവിയില്‍ തന്നെ സൗത്ത് ആഫ്രിക്കൻ കുപ്പായത്തിൽ തിളങ്ങാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം.
ബ്രെവിസിന്റെ ഇന്നിങ്സ് അല്ലാതെ സൗത്ത് ആഫ്രിക്കൻ ടീമിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 233 എന്ന ലക്ഷ്യം മുന്നോട്ട് വച്ച ഇന്ത്യ സൗത്ത് ആഫ്രിക്കയെ 187 ൽ ഓൾ ഔട്ട് ആക്കി. മത്സരത്തിൽ 45 റൺസിന്റെ വിജയം ആഘോഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന് വേണ്ടി ക്യാപ്റ്റന്‍ യഷ് ഡുൽ മികച്ച പ്രകടനം പുറത്തെടുത്തു. 100 പന്തുകളിൽ 82 റൺസ് കണ്ടെത്തിയ യഷിന്റെ മികവിൽ ആണ് ഇന്ത്യ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിങ്ങിൽ ആഫ്രിക്കയെ താളം കണ്ടെത്താൻ അനുവദിക്കാതെ ഇന്ത്യൻ ബൗളർമാർ വിജയം കണ്ടെത്തി. പത്ത് ഓവറിൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റുകൾ നേടിയ ലെഫ്റ്റ് ആം ഓർത്തഡോക്സ് വിക്കി ഓട്സ്വാളും നാല് വിക്കറ്റുകൾ നേടിയ ലെഫ്റ്റ് ആം പേസർ രാജ് ബാവയും ചേർന്നാണ് ഇന്ത്യൻ വിജയം അനായാസം ആക്കിയത്. പത്തൊമ്പതിന് അയർലന്റിന് എതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.