ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകരുടെ സ്വപ്നങ്ങൾക്കുമേൽ ഇപ്പോൾ വീണ്ടും കരിനിഴൽ പടർന്നിരിക്കുകയാണ്. കോവിഡ് 19 വൈറസ് ബാധിതനായ ലയണൽ മെസ്സിക്ക് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് പ്രവേശന വിലക്ക് ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. വൈറസ് പരിശോധനയുടെ ഫലം നെഗറ്റീവ് ആകാതെ അദ്ദേഹത്തിന് സ്വന്തം ക്ലബ്ബിലേക്ക് മടങ്ങി വരുവാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരമായ ലയണൽ മെസ്സിക്ക് കോവിഡ്-19 ഉണ്ടെന്ന് കഴിഞ്ഞ ദിവസം പിസ്ജി ക്ലബ്ബ് ഔദ്യോഗികമായി പുറത്തു വിട്ട മെഡിക്കൽ റിപ്പോർട്ടിലൂടെയാണ് ലോകം അറിയുന്നത്. ഇതോടെ ഫ്രഞ്ച് കപ്പ് മത്സരത്തിൽ വന്നെസിനെ നേരിടാനൊരുങ്ങുന്ന പിസ്ജി ടീമിൽ ലയണൽ മെസ്സി ഇടം നേടില്ല എന്ന കാര്യം ഉറപ്പിച്ചു.
നിലവിൽ അർജന്റീനയിലുള്ള ലയണൽ മെസിക്ക് കോവിഡ് നെഗെറ്റിവാകാതെ ഫ്രാൻസിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ വ്യക്തമാക്കി. ലിയോണിനെതിരെ നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ മെസിക്ക് കളിക്കാൻ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പോച്ചട്ടിനോ.
ഫ്രഞ്ച് മാധ്യമങ്ങളിൽ വരുന്ന ചില റിപ്പോർട്ടുകളനുസരിച്ച് കോവിഡ് വൈറസ് ബാധിതനായ ലയണൽ മെസ്സിക്ക് പാരീസ് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഫ്രഞ്ച് ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും പ്രവേശന വിലക്ക് ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
മെസ്സി ഇതുവരെയും ഫ്രഞ്ച് ലീഗിൽ കാര്യമായ ഒരു പ്രതിഫലനം ഉണ്ടാക്കിയിട്ടില്ല അത് മെസ്സിക്ക് ഈ ഒരു ഇടവേള ലീഗുമായി പൊരുത്തപ്പെട്ട് വരുന്നതിന് കൂടുതൽ തടസ്സം സൃഷ്ടിക്കും എന്ന് ഉറപ്പാണ്. അതേസമയം ഫ്രാൻസിൽ നിന്നും മെസ്സിക്ക് അനുകൂലമായ ചില റിപ്പോർട്ടുകളും ഉയരുന്നുണ്ട് എന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.