ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് ഇതിഹാസത്തിൻറെ കരിയറിലെ ഏറ്റവും കടുത്ത ഷെഡ്യൂൾ വരാൻപോകുന്നത് 2022 മാർച്ചിലാണ്. തൻറെ കരിയറിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധം കടുത്ത പ്രതിസന്ധികളിൽ കൂടിയാണ് അദ്ദേഹം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻറെ അരങ്ങേറ്റത്തിനു ശേഷം പങ്കെടുത്ത എല്ലാ മേജർ ടൂർണമെൻറ്കളിലും സ്വന്തം രാജ്യത്തിനെ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തിച്ചു ചരിത്രം കുറിച്ചയാളാണ് ക്രിസ്ത്യാനോ റൊണാൾഡോ.
തൻറെ കരിയറിന് ഒപ്പം പോർച്ചുഗീസ് ഫുട്ബോളിന്റെ ഭാഗധേയം തന്നെ മാറ്റിമറിച്ച ക്രിസ്ത്യാനോ റൊണാൾഡോ എന്ന അതികായൻറെ കരിയർ അവസാനത്തിലേക്ക് അടുക്കുമ്പോൾ വല്ലാത്ത ഒരു പ്രതിസന്ധിയാണ് രാജ്യാന്തര ഫുട്ബോളിൽ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ യൂറോക്കപ്പിലും അദ്ദേഹം മികവു പുലർത്തിയപ്പോൾ പോർച്ചുഗീസ് ടീം മൊത്തത്തിൽ നിരാശപ്പെടുത്തി.
അദ്ദേഹത്തിൻറെ അവസാന ലോകകപ്പ് എന്ന് വർഷങ്ങളായി മാധ്യമങ്ങൾ പാടിപ്പുകഴ്ത്തുന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കുവാനുള്ള അദ്ദേഹത്തിൻറെ സാധ്യതക്ക് പോലും ഇപ്പോൾ മങ്ങലേറ്റിരിക്കുകയാണ്. യോഗ്യതാ റൗണ്ട് മത്സരത്തിൽ അദ്ദേഹം നേടിയ നിർണായകമായ ഒരു ഗോൾ റഫറി നിഷേധിച്ചില്ലായിരുന്നുവെങ്കിൽ ഒന്നാം സ്ഥാനക്കാരായി ഇതിനകം പോർച്ചുഗൽ ഫുട്ബോൾ ടീം ലോകകപ്പ് യോഗ്യത നേടുമായിരുന്നു. എന്നാൽ നിർഭാഗ്യം കൊണ്ട് അത് റഫറി നിഷേധിച്ചു.
അതിൻറെ അനന്തരഫലം വളരെ വലുതായിരുന്നു, ഇപ്പോൾ പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യത പോലും തുലാസിൽ ആടുകയാണ്. ഏതായാലും വരുന്ന മാർച്ച് മാസത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ തൻറെ കരിയർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കടുത്ത മത്സരങ്ങൾ നിറഞ്ഞ ഒരു മത്സരക്രമം ആണ് അദ്ദേഹത്തിനെ കാത്തിരിക്കുന്നത്.
മാർച്ച് അഞ്ചിന് മാഞ്ചസ്റ്റർ സിറ്റിയുമായി ഡർബി പോരാട്ടം ഉണ്ട്, അതിനുശേഷം മാർച്ച് 12ന് ടോട്ടനവുമായാണ് അടുത്ത പോരാട്ടം. മാർച്ച് 19ന് ചിരവൈരികളായ ലിവർപൂളിനെതിരെ അഭിമാനപ്പോരാട്ടമാണ് നടക്കുവാൻ പോകുന്നത്. മാർച്ച് 24ന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തുർക്കിക്കെതിരെ പോരാടണം ആ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ 29 ആം തീയതി ഇറ്റലിക്കെതിരെ ആയിരിക്കും അടുത്ത മത്സരം. അവിടെ വരെ എത്തി ആ മത്സരം വിജയിക്കുകയാണെങ്കിൽ അത്തറിൻ മണമുള്ള ഖത്തറിലേക്ക് പറങ്കികൾ ടിക്കറ്റ് എടുക്കും.