2026 ഫിഫ ലോകകപ്പിന് ഇന്ത്യ ഇന്നലെ ആദ്യ യോഗ്യത മത്സരത്തിൽ അറേബ്യൻ ശക്തികളായ കുവൈത്തിനെ ഒരു ഗോളിന് തോൽപ്പിച്ച് ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി.മനവീർ സിങ് നേടിയ ഗോളിലാണ് ഇന്ത്യയുടെ വിജയം.
ഇതോടെ ഗ്രൂപ്പിൽ ഖത്തറിന് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ ഇപ്പോൾ.ആദ്യമായാണ് ഒരുപാട് നാളിന് ശേഷം കുവൈത്തിനെ അവരുടെ മണ്ണിൽ ഇന്ത്യ അട്ടിമറിക്കുന്നത്.
ജബീര്‍ അല്‍ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കുവൈറ്റ് ആരാധകരേക്കാള്‍ കൂടുതലായി തടിച്ചു കൂടിയ ഇന്ത്യന്‍ ആരാധകരുടെ നിറഞ്ഞ പിന്തുണയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അന്‍വര്‍ അലി, ജീക്‌സണ്‍ സിംഗ്, ആഷിക് കുരുണിയന്‍ എന്നിവര്‍ പരിക്കുമൂലം ടീമില്‍ ഇല്ലാതിരുന്നിട്ടും കിട്ടിയ ഈ എവേ വിജയം കോച്ച് ഇഗോര്‍ സ്റ്റിമാച്ചിനും അടുത്ത കളികളിലേക്ക് ആത്മബലമേകും.
രണ്ടാം റൗണ്ടില്‍ ഒാരോ ഗ്രൂപ്പില്‍ നിന്നും 2 വീതം ടീമുകള്‍ മൂന്നാം റൗണ്ടിലേക്ക് എത്തും. ഖത്തറിന് പിന്നില്‍ രണ്ടാമന്മാരായി അടുത്ത റൗണ്ടിലേക്ക് കടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൂന്നാം റൗണ്ടില്‍ എത്തുന്ന 18 ടീമുകളെ 6 വീതം ടീമുകളുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിക്കും.
ഈ റൗണ്ടില്‍ മറ്റ് 5 എതിരാളികള്‍ക്കും എതിരേ 10 മല്‍സരങ്ങള്‍ കിട്ടുമെന്നത് ഇന്ത്യയ്ക്ക് വലിയ ബോണസാണ്. മൂന്നാം റൗണ്ടില്‍ ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മൂന്ന് ഗ്രൂപ്പില്‍ നിന്നും ഇങ്ങനെ 6 ടീമുകള്‍ ഈ രീതിയില്‍ ലോകകപ്പിന് പോകും.