പാരിസ് സെന്റ് ജർമയിന്റെ കഴിഞ്ഞ ലീഗ് മത്സരത്തിൽ എഎസ് സെന്റ്-എറ്റിയെനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്താൻ പാരിസിലെ രാജാക്കന്മാർക്ക് കഴിഞ്ഞിരുന്നു. സൂപ്പർ താരം ലിയോ മെസ്സിയുടെ ഹാട്രിക് അസ്സിസ്റ്റ് കണ്ട മത്സരത്തിൽ നായകൻ മാർക്വീഞ്ഞോസ് ഇരട്ട ഗോളുകൾ നേടി.
കൂടാതെ, സാക്ഷാൽ സെർജിയോ റാമോസിന്റെ പാരീസ് സെന്റ് ജെർമെയ്‌ൻ ജേഴ്സിയിലുള്ള അരങ്ങേറ്റം കണ്ട മത്സരം കൂടിയാണത്. എങ്കിലും, സന്തോഷവാർത്തകൾക്കിടയിലും PSG ആരാധകർക്ക് നിരാശയേകിയത് തങ്ങളുടെ പ്രിയതാരമായ നെയ്മർ ജൂനിയറിന് കണങ്കാലിന് പരിക്കേറ്റതാണ്. ഈ പരിക്ക് കാരണം 29-കാരനായ നെയ്മർ ജൂനിയർ 6-8 ആഴ്‌ചത്തേക്ക് കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാരിസ് സെന്റ് ജർമയിൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ, പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുനതിനിടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ കാര്യത്തിൽ തനിക്കുള്ള സങ്കടം പ്രകടിപ്പിച്ചു.
“എനിക്ക് നെയ്മറുടെ കാര്യത്തിൽ സങ്കടമുണ്ട്. കാരണം, മറ്റെല്ലാത്തിനുമുപരിയായി ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് നെയ്മർ ജൂനിയർ. നെയ്മറിനു പകരം കളിക്കാനുള്ള താരത്തെ കണ്ടെത്താനല്ല ഞങ്ങൾ ശ്രമിക്കുന്നത്, മികച്ച തന്ത്രപരമായ സന്തുലിതാവസ്‌ഥ നിലനിർത്താനുള്ള പരിഹാരങ്ങൾ കണ്ടെത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.” – എന്നാണ് മൗറിസിയോ പോചെട്ടിനോ പറഞ്ഞത്.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര എന്ന് വിശേഷണമുള്ള ലയണൽ മെസ്സി-നെയ്മർ ജൂനിയർ-കയ്ലിയൻ എംബാപ്പെ എന്നിവരടങ്ങുന്ന ‘MNM’ ത്രയം സീസണിൽ തങ്ങളുടെ ഫോമിലേക്ക് പതിയെ ഉയരുന്നതിനിടെയാണ് സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പരിക്ക് വലിയ തിരിച്ചടിയായെത്തുന്നത്.
നെയ്മറിന്റെ അസാന്നിധ്യത്തിലും PSG ക്ക് മുന്നേറാൻ കഴിയുമോ?? ലയണൽ മെസ്സി, കയ്‌ലിൻ എംബാപ്പെ തുടങ്ങിയവർ നെയ്മറിന്റെ അസാന്നിധ്യത്തിലും PSG യെ മുന്നേറാൻ സഹായിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.