ഇരുപതിയൊന്നാം നൂറ്റാണ്ടിലെ ആധുനിക ഫുട്ബോളിൽ യൂറോപ്പിലെ പുൽമൈതാനങ്ങളിലൂടെ ഒരു സെൻട്രൽ മിഡ്‌ഫീൽഡ് പൊസിഷനിൽ ചിത്രശലഭത്തെ പോലെ പാറിപറന്ന് കളിച്ചിരുന്ന കിടിലൻ സ്പാനിഷ് താരം ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടാൻ ഈ സീസണിൽ വന്നേനെ.
ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ സംഭവിച്ച ചില രഹസ്യ നീക്കങ്ങളാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പങ്കുവെക്കുന്നത്.
പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ സ്പാനിഷ് താരമായിരുന്ന സെസ്ക് ഫാബ്രികസിന്റെ പ്രതിനിധികൾ ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള താരത്തിന്റെ നീക്കവുമായി ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയെ ബന്ധപ്പെട്ടിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ മൊണാകൊയുടെ ബി ടീമിനോട് വിട പറഞ്ഞ ഫാബ്രികസ് തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിലേക്ക് നീങ്ങവേയാണ് ഐഎസ്എല്ലിലേക്കുള്ള നീക്കത്തെ കുറിച്ച് അന്വേഷിക്കുന്നത്.
എന്നാൽ 35-കാരനായ സെസ്ക് ഫാബ്രികസിന് നൽകേണ്ട സാലറിയെ കുറിച്ച് ചോദിച്ച എഫ്സി ഗോവ, അതിന് ഉത്തരം ലഭിച്ചപ്പോൾ തന്നെ ആ നീക്കത്തിന്റെ വാതിലുകൾ പൂർണ്ണമായും അടച്ചു. എഫ്സി ഗോവക്ക് ഉറപ്പായും താങ്ങാൻ കഴിയുന്നതിനുമപ്പുറമാണ് സെസ്ക് ഫാബ്രികസിന്റെ പ്രതിനിധികൾ ആവശ്യപ്പെട്ട സാലറി.
2006 മുതൽ 2016 വരെ സ്പാനിഷ് ദേശീയ സീനിയർ ടീമിന്റെ ഭാഗമായ സെസ്ക് ഫാബ്രികസ് യുവടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. ആഴസനൽ, എഫ്സി ബാഴ്സലോണ ക്ലബ്ബുകളിലൂടെയാണ് താരം തന്റെ യൂത്ത് കരിയർ വളർത്തിയത്.
പിന്നീട് യൂറോപ്പിലെ മികച്ച ടീമുകളായ ആഴസനൽ, ബാഴ്സലോണ, ചെൽസി, മൊണാകോ ക്ലബ്ബുകൾക്ക് വേണ്ടി നിരവധി വർഷങ്ങൾ ചെലവഴിച്ച താരം പിന്നീട് മൊണാകൊയുടെ ബി ടീമിലാണ് കളിച്ചത്.
മൊനാകൊയുടെ ബി ടീമിനോട് വിട പറഞ്ഞതിന് ശേഷം ഐഎസ്എല്ലിലേക്കുള്ള നീക്കം ഉൾപ്പടെ അന്വേഷിച്ച താരം നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയിലാണ് കളിക്കുന്നത്.