പല വർഷങ്ങളിലായി ഒരുപാട് കളിക്കാർ ടീമിൽ വന്ന് പോയിട്ടുണ്ട്. ഈ സീസൺ തുടക്കത്തിൽ പോലും ഒരു വിദേശ മിഡ്ഫീൽഡർ കൂടി ഇല്ലാത്തത് പലരും ഒരു പോരായ്മ ആയി തന്നെ ചൂണ്ടി കാട്ടുന്നുണ്ടായിരുന്നു. ആരെയും തെറ്റ് പറയാൻ കഴിയില്ല. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ വിജയിച്ചിട്ടുള്ള എല്ലാ ക്ലബ്ബുകളുടെയും പിന്നിൽ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു വിദേശ ഹോൾഡിങ്ങ് മിഡ്ഫീൽഡറുടെ സാന്നിധ്യം ഉണ്ടായിരുന്നു.
സീസണിലേക്ക് കടന്നു കഴിഞ്ഞപ്പോൾ വിദഗ്ദ്ധരുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അഡ്രിയാൻ ലൂണ എന്ന box-to-box മിഡ്ഫീൽഡർക്ക് ഒപ്പം വിങ്ങിൽ സഹൽ അബ്ദുൾസമദ് എന്ന ഭാവനാ സമ്പന്നനായ ബ്ലാസ്റ്റേഴ്സിൻ്റെ സുവർണ്ണ പുത്രൻ. അവർക്ക് പുറകിൽ ആയി പ്രതിരോധ നിരയുടെ മുന്നിൽ കോട്ട കെട്ടി രണ്ട് ചെറുപ്പക്കാർ…
ഇരുപത് വയസ്സുള്ള ജീക്‌സൺ സിംഗും 23 വയസ്സുള്ള ഒരു ചെറിയ പയ്യൻ പൂട്ടിയയും. ആശങ്ക തന്നെയായിരുന്നു ആദ്യം എല്ലാവർക്കും. ആക്രമണത്തിൽ സഹായിക്കാൻ പോകുന്ന ലൂണയും സഹലും മധ്യനിരയിൽ ഉള്ളപ്പോൾ താരതമ്യേന പേപ്പറിൽ വിഖ്യാതമായ ചരിത്രത്തിൻ്റെ പിൻബലമില്ലാത്ത രണ്ട് പേരെ ഉൾപ്പെടുത്തിയതിൽ പലർക്കും അമർഷവും പേടിയും. പക്ഷേ പേര് കേട്ട താരങ്ങളുടെ എല്ലാം പന്തടക്കവും പാസിംഗ് ശൈലിയും ഈ നാല് താരങ്ങൾക്ക് മുന്നിൽ തകർന്ന് അടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ജാഹുവും ഇന്ത്യൻ സൂപ്പർ ലീഗിലെ വില പിടിച്ച താരങ്ങളിൽ ഒരാളായ അപ്പൂയയും പോലും തങ്ങളുടെ സ്വാഭാവിക ശൈലി പുറത്തെടുക്കാൻ കഴിയാതെ വിഷമിച്ചു. താപ്പയും ഹാവിയും എല്ലാം ഈ നാൽവർ സംഘത്തിൻ്റെ ചൂട് അറിയുക തന്നെ ചെയ്തു. ആക്രമണത്തിൽ നിന്ന് ഒരു പന്ത് നഷ്ടപ്പെട്ടാൽ അടുത്ത നിമിഷം സ്വന്തം ബോക്‌സിന് മുന്നിലേയ്ക്ക് പാഞ്ഞ് അടുക്കുന്ന ലൂണയും സഹലും, എതിരാളികളുടെ നീക്കങ്ങളെ ചടുലമായ കാലുകൾ കൊണ്ട് നിഷ്പ്രഭാമാക്കുന്ന പൂട്ടിയയും, തൻ്റെ ഉയരവും സ്വന്തം തെറ്റ് തിരുത്താൻ ഉള്ള മനസ്സും കൊണ്ട് ജീക്സണും ഇന്ന് മധ്യനിരയിൽ പുതിയ കഥകൾ രചിക്കുന്നു.
80 മിനുട്ടിൽ കൂടുതൽ ഒരേ ഡെപ്തിൽ എതിരാളികളുടെ കാലിൽ പന്ത് ഉള്ളപ്പോൾ സമ്മർദം ചെലുത്താനും, ഒരു സമ്മർദ്ദ സാഹചര്യം വന്നാൽ അതിന് അനുസരിച്ച് പാസ്സുകളും ക്ലിയറൻസുകളും നടത്താനും ഒരേ പോലെ ഒട്ടും കൺഫ്യൂഷൻസ് ഇല്ലാതെ പ്രവർത്തിക്കാൻ ഇവർക്ക് കഴിയുന്നു. നിലവിലെ ഫോം വച്ച് 2021-22 ISL സീസണിൽ ഇത്രയും മികച്ച നിയന്ത്രണം ഉള്ളൊരു മധ്യനിര വേറെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.