ലീഗ് പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം, ഓരോ മത്സരവും ഫൈനൽ പോലെയാണ് കളിക്കുന്നത് ’- ഇതു പറയുന്നത് ഇവാൻ വുകോമനോവിച്ച്; കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ. ഈ വാക്കുകളിൽതന്നെ ചിലതെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്ററായ സച്ചിൻ തെണ്ടുൽക്കറടക്കം ആരംഭിച്ച ബ്ലസ്റ്റേഴ്സിന്റെ മാസ്റ്റർ ആയിരിക്കുന്നു വുകോമനോവിച്ച്. കാരണം, 2014നുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇതാദ്യമായി ഐഎസ്എൽ പോയിന്റ് ടേബിളിൽ ലീഡ് ചെയ്യുന്നു. ഹൈദരാബാദ് എഫ്സിക്കെതിരായ ജയത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്സ് ലീഗ് ലീഡേഴ്സ് സ്ഥാനത്ത് എത്തിയത്.
മുൻ സീസണുകളെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് വേറെ ലെവലിലേക്ക് ഉയർന്ന സീസണ് ആണിത്. അതിന്റെ പ്രധാന കാരണം നാൽപ്പത്തിനാലുകാരനായ ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകൻതന്നെ. ഓരോ മത്സരത്തിലും വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൃത്യമായി കളി മനഃപാഠമാക്കി നൽകും. ഓരോ കളിക്കാരനും കോപ്പി ബുക്കിലെ കാര്യങ്ങൾ കളത്തിൽ കൃത്യമായി പാലിക്കുന്നതോടെ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലാകും.
2021-22 സീസണ് പാതിവഴി പിന്നിട്ടതോടെ എ പ്ലസ് നേട്ടം കരസ്ഥമാക്കിയ ഏക ടീമായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കാരണം, സീസണിലെ ഉദ്ഘാടനമത്സരത്തിൽ എടികെ മോഹൻ ബഗാനോട് പരാജയപ്പെട്ടശേഷം മഞ്ഞപ്പട ആരുടെ മുന്നിലും തല കുനിച്ചിട്ടില്ല. അപരാജിതരായി തുടർച്ചയായ ഒന്പത് മത്സരം പിന്നിട്ടു മഞ്ഞപ്പട.
ആശാൻ
വരുണാസ്ത്രം
വുകോമനോവിച്ചിന്റെ വരുണാസ്ത്രമാണ് ബോക്സ് ടു ബോക്സ് താരമായ അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ ഏറ്റവും ക്രിയേറ്റീവ് താരം എന്നാണ് ലൂണയുടെ വിശേഷണം.
ലൂണയ്ക്കൊപ്പം മുന്നേറ്റനിരയിലെ ആൽവാരോ വാസ്ക്വെസ്, ജോർജ് പെരേര ഡിയസ്, പ്രതിരോധത്തിൽ മാർക്കോ ലെസ്കോവിച്ച് എന്നീ വിദേശ താരങ്ങളാണ് വുകോമനോവിച്ചിന്റെ ശക്തി. ഒപ്പം സഹൽ അബ്ദുൾ സമദ്, പ്യൂടിയ, ജീക്സണ് സിംഗ്, റുയിവ ഹോർമിപം, ഹർമൻജ്യോത് ഖബ്ര, നിഷുകുമാർ തുടങ്ങിയ ഒരുസംഘം മികച്ച സ്വദേശി താരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ ഈ കുതിപ്പിന് ഇന്ധനമേകുന്നു.