ശരിക്കും ഭാഗ്യം ചെയ്തവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാരണം ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് കിട്ടിയിരിക്കുന്ന പരിശീലകൻ ആൾ ഒട്ടും ചില്ലറക്കാരനല്ല. ഇത്രയധികം യാഥാർഥ്യബോധത്തോടെ മണ്ണിൽ കാലുറപ്പിച്ചു നിന്ന് സംസാരിക്കുന്ന ഒരു പരിശീലകൻ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽതന്നെ ഇതാദ്യമായിരിക്കും.
തെറ്റുകൾ ഉൾക്കൊള്ളാനും അവ തിരുത്തുവാനും ഇദ്ദേഹം കാണിക്കുന്ന മനസ്സ് അഭിനന്ദനാർഹമാണ്. തുടക്കത്തിൽ കളി നിയന്ത്രിക്കുന്ന റഫറിമാരുടെ പിഴവിനെ മനുഷ്യസഹജമായ പിഴവുകൾ എന്ന് പറഞ്ഞു ലഘൂകരിക്കാൻ വരെ മനസ്സു കാണിച്ച അദ്ദേഹം പിന്നീട് അവരുടെ നിയന്ത്രണം വിട്ട് പെരുമാറ്റങ്ങൾ അതിരു കിടന്നപ്പോൾ മാത്രമാണ് പ്രതികരിച്ചത്.
കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സ് എവിടെയായിരുന്നു എന്ന് ഓർക്കണമെന്ന് അദ്ദേഹം എല്ലായ്പ്പോഴും ആരാധകരോട് പറയുന്നുണ്ട്. അമിത പ്രതീക്ഷകളിലും വീരവാദങ്ങളിലുമൊന്നും അദ്ദേഹത്തിന് ഒട്ടും താല്പര്യമില്ല. എന്നാൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്ന എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ച രീതി വളരെയധികം പുരോഗമനപരമായിരുന്നു.
അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ ഇപ്രകാരമാണ് ” ഐ എസ് എല്‍ ലീഗ് കിരീടം നേടാന്‍ ആകുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ല. ഇനിയും അതിന് കുറേ സമയം ഉണ്ട്. ഈ ലീഗ് തീര്‍ത്തും പ്രവചനാതീതമാണ്. ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. അതുകൊണ്ട് എല്ലാ മത്സരങ്ങളും ഫൈനല്‍ എന്ന പോലെ കാണണം.
ടീമിനെ ഒരു കരുത്തുറ്റ ടീമാക്കി മാറ്റാന്‍ ആണ് ശ്രമിക്കുന്നത്. ഇപ്പോഴത്തേക്ക് വേണ്ടി മാത്രമല്ല ഭാവിയും കൂടെ ലക്ഷ്യം വെച്ചാണ് ടീം ഒരുക്കുന്നത്.ലീഗ് കിരീടം നേടണം എന്ന് ഇപ്പോള്‍ പറയാന്‍ തങ്ങള്‍ക്ക് ആവില്ല. കഴിഞ്ഞ സീസണില്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍ക്കണം,വിനയം വിടരുത്. സീസണിലെ ആദ്യ പകുതി പോലെ രണ്ടാം പകുതിയും തുടരേണ്ടതുണ്ട്.”