ബെംഗളൂരു എഫ്‌സിക്കെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ വിവാദ ഗോളും റഫറിയുടെ തെറ്റായ തിരുമാനത്തിരെയും കേരളാ ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫിനെ സമീപിച്ചിരുന്നു. മത്സരം വീണ്ടും നടത്തണമെന്നും തെറ്റായ തിരുമാനങ്ങളെടുത്ത റഫറി ക്രിസ്റ്റൽ ജോണിനെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ എഐഎഫ്എഫ് അടിയന്തിര യോഗം ചേർന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് പ്രതികൂല നിലപാടാണ് എഐഎഫ്എഫ് സ്വീകരിച്ചത്.
റഫറിയുടെ ഭാഗത്ത് തെറ്റില്ലെന്നും മത്സരം വീണ്ടും നടത്തില്ലെന്നും വ്യക്തമാക്കിയ എഐഎഫ്എഫ് മത്സരം പൂർത്തിയാക്കാതെ കളംവിട്ട ബ്ലാസ്‌റ്റേഴ്‌സിനെതീരെ നടപടി സ്വീകരിച്ചേക്കുമെന്നുള്ള സൂചനയും നൽകി. എഐഎഫ്എഫിന്റെ ഈ യോഗത്തിന് പിന്നാലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൂടുതൽ ആശങ്കയിലായി. തങ്ങളുടെ പ്രിയ ക്ലബ്ബിനെ അടുത്ത സീസണിൽ ഐഎസ്എല്ലിൽ കാണാനാവില്ലേ എന്ന ആശങ്ക ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ഈ പ്രചാരണങ്ങളോടെ വർധിച്ചു.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. കാരണം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഒരിക്കലും അടുത്ത സീസണിൽ ഐഎസ്എല്ലിൽ നിന്നും ഐലീഗിലേക്ക് തരം താഴ്ത്താനാവില്ല. കാരണം ഐഎസ്എല്ലിലെ ഒരു നിയമം തന്നെയാണ്. ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലും ഐഎസ്എല്ലിൽ സുരക്ഷിതത്വം നൽകുന്ന ആ നിയമം ഏതാണെന്ന് പരിശോധിക്കാം.
ഐഎസ്എൽ ക്ലബ്ബുകളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ഒരു ലീഗല്ല. ഫ്രാഞ്ചെസികളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച ലീഗാണ്. ഒരു ലീഗിൽ മത്സരിക്കാൻ വേണ്ടി മാത്രം തിരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളുടെ ഉടമാവസ്ഥവകാശം വിൽക്കുകയും ഉടമസ്ഥാവകാശം സ്വന്തമാക്കുന്നവർ ഉണ്ടാക്കിയെടുക്കുന്ന ടീമിനെയാണ് ഫ്രാഞ്ചെസി ടീമുകളെന്ന് വിശേഷിപ്പിക്കുന്നത്. ഐപിഎൽ അതിന് ഉദാഹരണമാണ്. നിലവിൽ ഐപിഎല്ലിലെ എല്ലാ ടീമുകളും ഫ്രാഞ്ചെസി ടീമുകളാണ്.
വ്യകത്മായ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഓരോ ഫ്രാഞ്ചെസികളും ഓരോ ലീഗിലേക്ക് പ്രവേശിക്കുന്നത്. അത്തരത്തിൽ ഐഎസ്എല്ലിലെ ഫ്രാഞ്ചെസികളുമായി തുടക്കകാലത്ത് തന്നെ ഉണ്ടാക്കിയ ഒരു കരാറാണ് ഈ 8 ഫ്രാഞ്ചസികൾക്കും ആദ്യത്തെ 10 വർഷം ഐഎസ്എല്ലിൽ കളിക്കാം എന്നത്. ആ കരാർ അനുസരിച്ച് അടുത്ത സീസണോട് കൂടി മാത്രമേ 10 വർഷം തികയുകയുള്ളു. ഇ കരാർ പ്രകാരം 10 വർഷം പൂർത്തിയാക്കാവാതെ ഈ എട്ട് ഫ്രാഞ്ചെസികളെ ഐഎസ്എല്ലിൽ നിന്ന് പുറത്താക്കാനോ സസ്‌പെന്റ് ചെയ്യാനോ സാധിക്കില്ല എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരം താഴ്ത്താനാവില്ല എന്ന് പറയാൻ കാരണം.