സമീപകാല ഫുട്ബോൾ വണ്ടർ കിഡ് എന്ന വിളിപ്പേരിനോട് പൂർണമായും നീതി പുലർത്തിയ ഒരേയൊരു താരം എന്ന് ഫ്രഞ്ച് യുവതാരം കെയ്‌ലിൻ എംബപ്പേയെ വിശേഷിപ്പിക്കേണ്ട വരും. കഴിഞ്ഞ ലോകകപ്പിൽ ആരെയും ത്രസിപ്പിക്കുന്ന പ്രകടനം ആയിരുന്നു യുവ താരത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായത്. മിന്നൽ വേഗത്തിൽ പാഞ്ഞു പോയി എതിരാളികളുടെ ഗോൾവല തുളക്കുന്നതിൽ ഈ താരം ഇതിനോടകം തന്നെ മികവു തെളിയിച്ചു കഴിഞ്ഞു.
ആ മികവിനുള്ള അംഗീകാരം എന്നപോലെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാവരും ഈ താരത്തിന് പിന്നാലെ തന്നെയാണ്. എന്നാൽ ഫ്രാൻസിലെ ചാമ്പ്യൻ ക്ലബ്ബായ പാരീസ് സെൻറ് ജർമ്മൻ യുവതാരത്തെ വിടാതെ പിടിച്ചിരിക്കുകയാണ്. റയൽമാഡ്രിഡ് താരത്തിനു വേണ്ടി ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം കുറെയായി താരത്തിനും അവരോടൊപ്പം പോകാനുള്ള താല്പര്യം പലതവണ പ്രകടിപ്പിച്ചു കഴിഞ്ഞു.
ഫ്രഞ്ച് യുവതാരത്തെ സ്വന്തമാക്കുവാൻ റിയൽ മാഡ്രിഡ് നടത്തുന്ന വഴിവിട്ട ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് പി എസ് ജി പരസ്യമായി പ്രഖ്യാപിക്കുന്നത് വരെ കാര്യങ്ങൾ എത്തിയിരുന്നു. മികവുള്ള താരങ്ങൾക്ക് മേൽ എല്ലായ്പ്പോഴും വിമർശനങ്ങളുടെ മുനകൾ ഉയരുന്നത് പതിവാണ്. എംബപ്പേയുടെ കാര്യത്തിലും കഥ മറ്റൊന്നുമല്ല. താരം കളിക്കളത്തിൽ സ്വാർത്ഥ സമീപനമാണ് കാണിക്കുന്നത് എന്നാണ് വിരോധികളുടെ ആരോപണം.
എന്നാൽ തനിക്കെതിരെ ഉയർന്ന അത്തരത്തിലുള്ള വിമർശനങ്ങൾക്കെതിരെ തുറന്നടിച്ചു രംഗത്ത് വന്നിരിക്കുകയാണ് യുവതാരമിപ്പോൾ. ഫ്രഞ്ച് ചാംപ്യൻഷിപ്പിലും ചാമ്പ്യൻസ് ലീഗിലും മികച്ച അസിസ്റ്റ് നൽകുന്ന താരമാണ് താനെന്നും, താൻ ഒരിക്കലും സ്വാർത്ഥൻ അല്ല എന്നുമാണ് താരത്തിന്റെ അവകാശവാദം. അദ്ദേഹത്തിൻറെ വാക്കുകൾ താഴെ ചേർക്കുന്നു.
“ഫ്രഞ്ച് ചാമ്പ്യൻഷിപ്പിലെയും ചാമ്പ്യൻസ് ലീഗിലെയും ഏറ്റവും മികച്ച അസിസ്റ്റർ ഞാനാണ്, ഇതു തന്നെ ഞാൻ സ്വാർത്ഥൻ അല്ല എന്നതിന് തെളിവാണ്. സ്വാർത്ഥരായ താരങ്ങൾ സ്വയം സ്കോർ ചെയ്യുന്നത് മാത്രമേ ചിന്തിക്കുകയുള്ളൂ എനിക്ക് അസിസ്റ്റ് ചെയ്യുവാനും ഒപ്പം സ്കോർ ചെയ്യുവാനും അറിയാം രണ്ടും ഒരുപോലെ മികച്ച രീതിയിൽ ചെയ്യുവാൻ എനിക്ക് കഴിയും” താരത്തിൻറെ വാക്കുകൾ ഇപ്രകാരമായിരുന്നു