ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മുഖാമുഖമെത്തുന്നു. വരുന്ന ഖത്തർ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തിലായിരിക്കും ലയണൽ മെസ്സിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടുക.
സൗത്ത് അമേരിക്കയിലെ ടീമുകൾക്കെതിരെ ലോകകപ്പിന് മുൻപ് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണി പറഞ്ഞിരുന്നു. പകരം യൂറോപ്യൻ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിലാണ് സ്കലോണി താല്പര്യം പ്രകടിപ്പിച്ചത്.
അർജന്റീന മാധ്യമമായ ടിഎൻടി സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ ലോകകപ്പിന് മുൻപ് അർജന്റീന പോർച്ചുഗൽ, ബെൽജിയം, ഡെന്മാർക് എന്നീ യൂറോപ്യൻ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും. ബെൽജിയം, ഡെന്മാർക് എന്നിവർ ഖത്തർ ലോകകപ്പിന് ഇതിനകം യോഗ്യത ഉറപ്പാക്കിയെങ്കിലും മുൻ യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിന് പ്ലേ ഓഫ് മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ യോഗ്യത ലഭിക്കുകയുള്ളൂ.
അതേസമയം യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ജൂൺ മാസത്തിൽ അരങ്ങേറുന്നുണ്ട്. കൂടാതെ ചിരവൈരികളായ ബ്രസീലുമായും അർജന്റീന ജൂൺ മാസത്തിൽ സൗഹൃദ മത്സരം കളിച്ചേക്കും. നിലവിൽ പരാജമറിയാതെ 29 മത്സരങ്ങൾ പിന്നിട്ട അർജന്റീന ഖത്തർ ലോകകപ്പ് കിരീടം നേടാൻ വമ്പൻ ഒരുക്കങ്ങൾ തന്നെയാണ് നടത്തുന്നത്.