ലോകഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുമായി താരതമ്യപ്പെടുത്തുന്നതിന് തനിക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് 2021 ലെ ബാലൺ ഡി ഓർ അവാർഡ് ദാന ചടങ്ങിനിടെ പാരീസ് സെന്റ് ജെർമെയ്ന്റെ ഫ്രഞ്ച് സൂപ്പർതാരം കൈലിയൻ എംബാപ്പെ പറഞ്ഞു.
മെസ്സിയും റൊണാൾഡോയും ഫുട്‌ബോളിൽ നിന്ന് വിരമിച്ചുകഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി അറിയപ്പെടാൻ പോകുന്ന താരമായി കയ്ലിയൻ എംബാപ്പെയെ പലരും കണക്കാക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ, മെസ്സി എന്നീ രണ്ട് ഇതിഹാസങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നതിൽ താൻ “ആഹ്ലാദഭരിതനാണെന്ന്” അദ്ദേഹം പറഞ്ഞു. എന്നാൽ, അവരുടെ നിലയിലെത്താൻ ഒരുപാട് ദൂരം തനിക്ക് പോകാനുണ്ടെന്നും എംബാപ്പെ പറഞ്ഞു.
“ഇത് സന്തോഷകരമാണ്, പക്ഷേ ഞാൻ മെസ്സിയെയും റൊണാൾഡോയെയും പോലെയല്ല. അവർ ഒരുപാട് തവണ വിജയിച്ചിട്ടുണ്ട്, അവർ ഇതിഹാസങ്ങളാണ്. മെസ്സിക്കൊപ്പം കളിക്കാനും മെസ്സിയിൽ നിന്ന് ദിവസവും ഓരോ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവരുടെ ഏറ്റവും അടുത്തായി എന്റെ പേര് പറഞ്ഞു കേൾക്കുന്നത് അഭിമാനകരമാണ്.” – കയ്ലിയൻ എംബാപ്പെ പറഞ്ഞു.
2021-ലെ വനിതാ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ബാഴ്‌സലോണ ക്യാപ്റ്റൻ അലക്‌സിയ പുട്ടെല്ലസിന് ബാലൻ ഡി ഓർ അവാർഡ് നൽകിയത് കയ്ലിയൻ എംബാപ്പയാണ്. ഫ്രാൻസ് ദേശീയ ടീമിനൊപ്പം 2018 ഫിഫ ലോകകപ്പ് നേടിയ, 22 വയസ്സുകാരനായ കയ്ലിയൻ എംബാപ്പെ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുന്നുണ്ട്.
PSG ക്കായി വെറും 145 മത്സരങ്ങളിൽ നിന്ന് 120 ഗോളുകൾ എംബാപ്പെ നേടി. ഭാവിയിൽ ബാലൺ ഡി ഓർ പുരസ്‌കാരം ഉറപ്പായും നേടുമെന്ന് പലരും വിശ്വസിക്കുന്ന ഒരു താരം കൂടിയാണ് എംബാപ്പെ. തന്റെ കുട്ടിക്കാലം മുതലേ പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് എംബാപ്പെ. എങ്കിലും, നിലവിൽ PSG ടീമിൽ ലിയോ മെസ്സിക്കൊപ്പമാണ് എംബാപ്പെ കളിക്കുന്നത്.