പതിനാറാം സീസൺ ഐപിഎല്ലിന് തുടക്കം കുറിക്കാൻ ഇനി ആഴ്ച്ചകൾ മാത്രമാണ് ബാക്കി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇത്തവണത്തെ ഐപിഎൽ മാമാങ്കത്തിന് തുടക്കമാവുക. ഇത്തവണത്തെ ഐപിഎൽ ആരംഭിക്കുമ്പോൾ പുതിയൊരു നിയമം കൂടി ബിസിസിഐ ഐപിഎല്ലിൽ കൊണ്ട് വരികയാണ്. “ഇമ്പാക്ട് പ്ലയെർ ” എന്നതാണ് ഈ പുതിയ നിയമം. എന്താണ് ഈ ഇമ്പാക്ട് പ്ലയെർ റൂൾ എന്നത് നമ്മുക്ക് പരിശോധിക്കാം.
ഫുട്ബോളിലും ഹോക്കയിലുമൊക്കെ നമ്മൾ കണ്ട് ശീലിച്ച സബ്സ്റ്റിട്യൂട് നിയമത്തിന്റെ മറ്റൊരു പതിപ്പാണ് ഇമ്പാക്ട് പ്ലയെർ. രാജ്യത്തെ ആഭ്യന്തര ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണിലാണ് ഈ നിയമം ബിസിസിഐ ആദ്യമായി പരീക്ഷിക്കുന്നത്. മുഷ്താഖ് അലി ട്രോഫിയിൽ ഇമ്പാക്ട് പ്ലയെർ റൂൾ വിജയകരമായതോടെയാണ് ഐപിഎല്ലിലും ഇമ്പാക്ട് പ്ലയെർ റൂൾ പരീക്ഷിക്കാൻ ബിസിസിഐ ഒരുങ്ങുന്നത്.
ഒരു ഓവര്‍ കഴിഞ്ഞ ശേഷം ആദ്യ ഇന്നിംഗ്‌സിൻ്റെ 14-ാം ഓവറിന് മുമ്പ് ആദ്യ ഇലവനില്‍ നിന്നുള്ള ഒരു കളിക്കാരനെ മാറ്റിസ്ഥാപിക്കാന്‍ ഏത് ടീമിനെയും അനുവദിക്കുന്നതാണ് ഇമ്പാക്ട് പ്ലയെർ റൂൾ. ഒരു പുതിയ കളിക്കാരനെ മാറ്റിസ്ഥാപിച്ചാൽ ആ താരത്തിന് തന്റെ ഓവറുകളുടെ മുഴുവന്‍ ക്വാട്ടയും ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും അനുവദിക്കപ്പെടും. എന്നാൽ സബ്ബ് ചെയ്ത കളിക്കാരന് പിന്നീട് മത്സരത്തിൽ തിരിച്ച് വരാൻ സാധിക്കില്ല എന്നതും ഇമ്പാക്ട് പ്ലയെർ റൂളിലുണ്ട്.
ഒരു മത്സരത്തിന്റെ ടോസിന് മുമ്പായി ആദ്യ ഇലവൻ പ്രഖ്യാപിക്കുന്നതോടൊപ്പം സബ് ലിസ്റ്റിൽ 4 താരങ്ങളുടെ പേരുകൾ കൂടി നേരത്തെ നൽകണം. ഈ നാല് താരങ്ങളിൽ ഒരാളെ മാത്രമേ ഇമ്പാക്ട് പ്ലയെർ ആയി കളത്തിലിറക്കാനാവൂ. മഴ കാരണം ഒരു കളി 10 ഓവറില്‍ താഴെയായി ചുരുക്കിയാല്‍ ഇംപാക്ട് പ്ലെയറെ അനുവദിക്കില്ല എന്നതും ഈ നിയമത്തിലുണ്ട്.
എന്നാൽ ഈ നിയമം പല ടീമുകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും കളിയുടെ ഒഴുക്കിനെ അത് ബാധിക്കുമെന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ക്രിക്കറ്റിൽ ഇത്തരത്തിലുള്ള പുതിയ നിയമംങ്ങൾ ആവശ്യമാണ് എന്നും അത് ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഉപകാരമാണെന്നും മറ്റ് ചിലരും അഭിപ്രായപ്പെടുന്നു.