ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീന തങ്ങളുടെ ആദ്യ വിജയംനേടിയിരിക്കുകയാണ്. ടീമിന്റെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെ നേരിട്ട അർജന്റീന രണ്ടു ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. സൗദിഅറേബ്യയുമായുള്ള ആദ്യ തോൽവിയുടെ ക്ഷീണം ഈ വിജയത്തോടുകൂടി അർജന്റീന മാറ്റിയിരിക്കുകയാണ്.
ആദ്യ പരാജയം അർജന്റീനയുടെ പ്രീ ക്വാർട്ടർ സാധ്യതയ്ക്ക് മങ്ങലേൽപിച്ചിരുന്നെങ്കിലും, മെക്സിക്കയോടുള്ള വിജയം അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യത നിലനിർത്തുന്നതാണ്.
അർജന്റീന ആരാധകരുടെ ഏറ്റവും വലിയ സന്തോഷമാണ് ഈ വിജയം, മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളുംപിറന്നത്. നായകൻ ലയണൽ മെസ്സിയും എൻസോ ഫെർണാണ്ടസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
അർജന്റീനയുടെ ഈ വിജയത്തിൽ പ്രതിരോധ നിരയിലെ ഒരു കാവൽ ഭടനെകുറിച്ചും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ലിച്ച എന്ന ലിസാൻഡ്രോ മാർട്ടിനെസ്സ് നടത്തിയ പ്രകടനം എടുത്ത് പറയേണ്ടതാണ്.
മെക്സിക്കൻ താരങ്ങൾക്ക് അർജന്റീനയുടെ ബോക്സിനകത്തു അപകടമുണ്ടാക്കാൻ സാധിക്കാത്ത വിധം മെക്സിക്കൻ അറ്റാക്കിനെ വരിഞ്ഞു മുറുക്കുകയായിരുന്നു ലിസാൻഡ്രോ മാർട്ടിനെസ്സ് എന്ന ഈ പ്രതിരോധ താരം.
ഭയമില്ലാതെ എതിരാളികളെ നേരിടുക, ടാക്കിളുകൾ കൊണ്ട് അവരെ മറി കടക്കുക എന്ന തന്റെ തന്ത്രം മെക്സിക്കോയ്ക്കെതിരെ നടപ്പിലാക്കുകയായിരുന്നു ലിച്ചി.മെക്സിക്കോയുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ ലിച്ചയ്ക്ക് സാധിച്ചു എന്നുള്ളത് വരും മത്സരങ്ങളിൽ അർജന്റീനയ്ക്ക് ശുഭ പ്രതീക്ഷ നൽകുന്ന ഒന്നാണ്.