കളിക്കളത്തിലെ മോശം പ്രകടനവും കളത്തിനു പുറത്തുള്ള മോശം സ്വഭാവവുമെല്ലാം കാരണം നെയ്‌മറോട് പിഎസ്‌ജി നേതൃത്വത്തിന് കടുത്ത അതൃപ്‌തിയെന്നു റിപ്പോർട്ടുകൾ. മറ്റുള്ള പ്രധാനപ്പെട്ട കായിക താരങ്ങളിൽ നിന്നും വ്യത്യസ്‌തമായി വളരെ ഗ്ലാമറുള്ള ജീവിതശൈലി നയിക്കുന്ന നെയ്‌മർ ഇപ്പോൾ കളിക്കളത്തിലെ പ്രകടനത്തിന്റെ കാര്യത്തിലും പുറകോട്ടു പോയതോടെ ഇതു വർധിച്ചിട്ടുണ്ടെന്നാണ് എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പറയുന്നത്.
പിഎസ്‌ജിയെക്കാൾ നെയ്‌മർക്കു താൽപര്യം പാരീസിനോടാണെന്ന് ക്ലബിന്റെ ഉടമകൾ കരുതുന്നു. ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന തുകക്ക് സ്വന്തമാക്കിയ താരം അതിനു പകരം വളരെ കുറച്ചു മാത്രമേ ക്ലബിനു നൽകിയുള്ളൂവെന്ന് അവർ കരുതുന്നു. 2017ൽ നെയ്‌മർക്കായി ബാഴ്‌സലോണക്കു നൽകിയ 222 മില്യൺ റിലീസ് ക്ലോസിനു പുറമെ ലോകത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലവും താരത്തിനിപ്പോൾ ലഭിക്കുന്നുണ്ട്.
കണക്കുകൂട്ടിയാൽ അഞ്ചു വർഷത്തിനിടെ ഏതാണ്ട് 500 മില്യൺ യൂറോയോളം നെയ്‌മർക്കായി പിഎസ്‌ജി മുടക്കിയിട്ടുണ്ടാകും. ഇതിനു പുറമെ വലിയ തുകക്കുള്ള സ്‌പോൺസർഷിപ്പ് ഡീലുകളും താരത്തെ ബാഴ്‌സലോണയിൽ നിന്നും സ്വന്തമാക്കാൻ പിഎസ്‌ജി ഓഫർ ചെയ്‌തിട്ടുണ്ടായിരുന്നു. 2022 ലോകകപ്പ് ഖത്തറിൽ വെച്ചു നടക്കാനിരിക്കെ ബ്രസീൽ ടീമിന്റെ പ്രധാനതാരമായ നെയ്‌മറെ നിലനിർത്താൻ പിഎസ്‌ജി സാധ്യമായതെല്ലാം ചെയ്‌തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം കാഴ്ച്ച വെക്കുന്ന പ്രകടനമാണ് ഖത്തരി നേതൃത്വത്തെ നിരാശരാക്കുന്നത്.
അതേസമയം എൽ എക്വിപ്പെയുടെ തന്നെ റിപ്പോർട്ടുകൾ പ്രകാരം നെയ്‌മർ ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതകൾ വളരെ കുറവാണ്. പ്രതിഫലമടക്കമുള്ള വ്യവസ്ഥകൾ അംഗീകരിച്ച് താരത്തെ വാങ്ങാൻ കഴിയുന്ന ഒരേയൊരു ക്ലബ് പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തികശക്തികളായ ന്യൂകാസിൽ യുണൈറ്റഡ് ആണെന്നും എന്നാൽ താരം അവിടേക്കു ചേക്കേറാൻ യാതൊരു സാധ്യതയുമില്ലെന്നും അവർ വ്യക്തമാക്കുന്നു