ലോക ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൊയ്തു കഴിഞ്ഞിരിക്കുകയാണ് അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സി. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ ഇല്ലെങ്കിൽ ലയണൽ മെസ്സി വെറും വട്ടപ്പൂജ്യം ആണെന്ന് പറഞ്ഞുവരുടെ മുഖത്ത് അടിച്ചു കൊണ്ടായിരുന്നു ഏഴാം ബാലൻ ഡി ഓർ പുരസ്കാരം ഇതിഹാസതാരം ഉയർത്തിയത്.
ക്ലബ്ബ് ഫുട്ബോളിൽ സ്വന്തമാക്കിയ നേട്ടങ്ങൾക്കൊപ്പം സ്വന്തം രാജ്യത്തിനുവേണ്ടി നേടിയ മനോഹരമായ നേട്ടങ്ങളാണ് ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിന് ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിനെ അർഹനാക്കിയത്. പി എസ് ജിയിൽ തുടക്കത്തിൽ അല്പം പതറിപ്പോയ ലയണൽ മെസ്സി ഇപ്പോൾ താളം വീണ്ടെടുത്തുട്ടുണ്ട്.
ഫ്രഞ്ച് ഫുട്ബോൾ ലീഗിലെ അവസാന മത്സരത്തിൽ മൂന്ന് അസിസ്റ്റുകൾ നൽകിയാണ് ലയണൽ മെസ്സി പി എസ് ജിക്ക് വേണ്ടി വീണ്ടും ഫോമിലേക്ക് എത്തിയത്. തൻറെ സഹതാരങ്ങളെ മൂന്നുതവണ ഗോൾ സ്കോർ ചെയ്യാൻ സഹായിച്ചതിന്റെ നിറവിലാണ് ലയണൽ മെസ്സി ബാലൻ ഡി ഓർ പുരസ്കാരം സ്വീകരിക്കാനെത്തിയത്.
“ലയണൽ മെസ്സി അവിശ്വസനീയമായ ഒരു കളിക്കാരനാണ്. അദ്ദേഹത്തിന് മാർക്ക് എടുക്കുക എന്നത് അസാധ്യമാണ്. അവൻ കഴിഞ്ഞ കളിയിൽ 3 അസിസ്റ്റ്കൾ നൽകിക്കഴിഞ്ഞു, ഇനി ഗോളുകളാണ് വരാനുള്ളത് അവന് അതിനുള്ള സമയം മാത്രം നൽകിയാൽ മതി സമയമാകുമ്പോൾ അവ വന്നു തുടങ്ങും, സമയം മാത്രമാണ് അവൻറെ പ്രശ്നം” – ആത്മവിശ്വാസത്തോടെ പി എസ് ജി പരിശീലകൻ പറഞ്ഞു.
ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരമായ റോബർട്ട് ലെവൻഡോവ്സ്കിയുടെ ശക്തമായ വെല്ലുവിളികളെ അതിജീവിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടിയത്. ഏഴു പുരസ്കാരങ്ങൾ നേടിയ അദ്ദേഹം മറ്റുള്ളവർക്ക് എത്തിപ്പിടിക്കാനാകുന്നതിനേക്കാൾ ഉയരത്തിൽ ആയിരിക്കുകയാണ് ഇപ്പോൾ.