തലക്കെട്ട് കാണുമ്പോൾ ഒരു പക്ഷേ അനുവാചകർ മര്യാദയുടെ സീമകൾ ലേഖകൻ ലംഘിച്ചു എന്ന പറഞ്ഞേക്കും. പക്ഷേ ഇന്ന് കളിക്കളത്തിൽ കണ്ട ആ രംഗങ്ങൾ വച്ച് നോക്കുകയാണെങ്കിൽ ആ പറഞ്ഞ വാക്കുകൾ കുറഞ്ഞുപോയി എന്ന് പറയേണ്ടിവരും. കണ്ടത്തിൽ നോക്കുകുത്തിയായി നിർത്തേണ്ടവരെ ലീഗ് റഫറിമാരായി കൊണ്ടുവന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.
മത്സരം നിയന്ത്രിക്കുന്നവരുടെ പിടിപ്പുകേട് മൂലം മത്സര ഗതി തന്നെ മാറിമറിയുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഇതാദ്യമല്ല. ലീഗ് തുടങ്ങിയ കാലം മുതൽക്കുതന്നെ കളി നിയന്ത്രിക്കുന്നവരുടെ നിലവാരത്തകർച്ച ഏറെ പ്രകടമാണ്. ഈ സീസണിലും അതിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സിന്റെ മിക്ക മത്സരങ്ങളിലും ഈ പിഴവ് മുഴച്ച് നിന്നിരുന്നു.
ആദ്യപകുതിയിൽ കിട്ടിയ അവസരം തന്നെ മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ ആദ്യമായി റഫറി അനുവദിച്ചു എന്നാൽ കുറച്ചു സമയത്തിനുശേഷം നേരത്തെ റഫറി ഫൗൾ വീസിൽ ചെയ്തു പോയി എന്ന് പറഞ്ഞുകൊണ്ട് ആ ഗോൾ നിഷേധിച്ചു, എത്ര ഗുരുതരമായ ഒരു പിഴവ് ആണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി പോലും അവർക്ക് യാതൊരു ബോധവുമില്ല.
ഒരേ മത്സരത്തിൽ തന്നെ ആദ്യം ആവർത്തിച്ച അതീവഗുരുതരമായ വീണ്ടും വീണ്ടും ആവർത്തിക്കുകയാണെങ്കിൽ എത്രമാത്രം നിരുത്തരവാദപരമായി ആയിരിക്കും അവർ മത്സരത്തിനെ സമീപിക്കുന്നത്, അത് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പ്രകടമായി.
88ആം മിനുട്ടിൽ ലൂണയുടെ ക്രോസിൽ നിന്ന് ഡിയസ് കേരളത്തിനായി രണ്ടാം ഗോൾ നേടി എങ്കിലും ആ ഗോളും റഫറി നിഷേധിച്ചു. ഗോൾ നിഷേധിക്കാനുള്ള കാരണം പോലും വ്യക്തമായിരുന്നില്ല. ഇത്ര ഗുരുതരമായ വീഴ്ചക്കിടയിൽ മത്സരഫലം അപ്രസക്തമാണ് എന്ന് തന്നെ പറയാം. ഇരുടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ കലാശിക്കുകയായിരുന്നു മത്സരം.