ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ട് പോലും ഇത് വരെ ഒരു ഐപിഎൽ കിരീടം പോലും നേടാനാവാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ക്രിസ് ഗെയ്ൽ, എബിഡി വില്ലേഴ്‌സ് തുടങ്ങിയ വൻമരങ്ങൾ കളിച്ചിട്ടും വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മാക്‌സ്‌വെൽ തുടങ്ങിയ വമ്പന്മാർ കളിച്ച് കൊണ്ടിരിക്കുമ്പോഴും ഇത് വരെ ഒരു ഐപിഎൽ കിരീടം ബംഗളൂരുവിന് കിട്ടാക്കനിയാണ്.
ഇത്തവണ കിരീടദാഹം മാറ്റാൻ തന്നെയാണ് ഡു പ്ലെസിസിന്റെ കീഴിൽ ആർസിബി ഇറങ്ങുന്നത്. താരലേലത്തില്‍ കൃത്യമായ ഇടപെടലുകൾ നടത്തിയ എർസിബി മാനേജ്‌മെന്റ് ഇത്തവണ ഒരു കിരീടം നേടണമെന്ന വാശിയോടെ തന്നെയാണ് ടീമിനെ കളത്തിലിറക്കുന്നത്. എന്നാൽ ഐപിഎല്ലിന് ഇനി ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ആർസിബിയെ സംബന്ധിച്ച് അത്ര ശുഭകരമായ വർത്തകളല്ല പുറത്ത് വരുന്നത്.
ആർസിബിയുടെ ബൗളിംഗ് നിരയിലെ നിർണായക സാന്നിധ്യമായ ഓസിസ് താരം ജോഷ് ഹെയ്‌സല്‍വുഡിന്റെ പരിക്കാണ് ആർസിബിയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ താരലേലത്തിൽ ആർസിബിയിലെത്തിയ ഹെയ്‌സല്‍വുഡ് ടീമിന്റെ നിർണായക ബൗളറായി മാറുകയും ചെയ്തിരുന്നു.
പരിക്ക് മൂലം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരത്തെ ഏകദിനത്തിനും ടീം മാനേജ്‌മെന്റ് പരിഗണിച്ചിട്ടില്ല. എത്ര കാലത്തേക്ക് പരിക്ക് മാറാന്‍ വേണ്ടിവരുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതോടെ താരത്തിന്റെ ഐപിഎൽ സീസണും സംശയത്തിലായിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ കളിച്ച ഹെയ്‌സല്‍വുഡ് 18.85 ശരാശരിയിൽ 20 വിക്കറ്റുകളാണ് വീഴ്ത്തിയത്. 7.75 കോടി മുടക്കിയാൻ ഹെയ്‌സല്‍വുഡിനെ ആർസിബി ടീമിലെത്തിച്ചത്.