സൗദി അറേബ്യയിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സ്പാനിഷ് സൂപ്പർ കോപ്പ ഡി എസ്പാനയുടെ ഫൈനൽ പോരാട്ടത്തിൽ അത്‌ലറ്റിക്കോ ബിൽബാവോയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി റയൽ മാഡ്രിഡ് ഈ സീസണിലെ തങ്ങളുടെ ആദ്യ കിരീടം ചൂടി.
കിരീടമില്ലാത്ത കഴിഞ്ഞ സീസണിൽ തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പ്രതികാരം ചെയ്താണ് റയൽ മാഡ്രിഡ് ഈ വർഷത്തെ ആദ്യ കിരീടം സ്വന്തമാക്കിയത്. കൂടാതെ ഈ കിരീടവിജയത്തോടെ തങ്ങളുടെ 12-ആമത് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫിയാണ് ലോസ് ബ്ലാങ്കോസ് സ്വന്തമാക്കിയത്.
നായകൻ മാഴ്സലോ വിയേരയും മറ്റൊരു അതുല്യമായ റയൽ മാഡ്രിഡ് റെക്കോർഡിനൊപ്പമെത്തി. റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന പാക്കോ ജെന്റോയുടെ (23 കിരീടങ്ങൾ) റെക്കോർഡിനോപ്പമാണ് മാഴ്‌സലോ എത്തിയത്. ഒരു കിരീടം കൂടി മാഡ്രിഡിനൊപ്പം നേടാൻ മാഴ്‌സലോക്ക് കഴിഞ്ഞാൽ ആ റെക്കോർഡ് 24 കിരീടങ്ങളുമായി തന്റെ പേരിൽ മാത്രമാക്കി എഴുതാനും 33-കാരനായ ഈ ബ്രസീലിയൻ താരത്തിന് കഴിയും.
റിയാളിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 38-മിനിറ്റിലാണ് മനോഹരമായ ഗോൾ നേടി ലൂക്ക മോഡ്രിച് റയലിനു ലീഡ് സമ്മാനിക്കുന്നത്. ഈ സീസണിലെ ആദ്യ ഗോൾ നേടിയ 36-കാരനായ ക്രോയേഷ്യൻ താരം ലൂക്ക മോഡ്രിച് തന്നെയാണ് ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
ആദ്യ പകുതി ഒരു ഗോൾ ലീഡിന് കളം വിട്ട റയൽ മാഡ്രിഡിന് വേണ്ടി രണ്ടാം പകുതിയുടെ 52-മിനിറ്റിൽ പെനാൽറ്റി കിക്ക് കൃത്യമായി വലയിലെത്തിച്ച് ഫ്രഞ്ച് താരം കരീം ബെൻസെമ ലീഡ് രണ്ടായി ഉയർത്തി. തുടർന്ന് 87-മിനിറ്റിൽ അത്‌ലറ്റിക്കോ ബിൽബാവോയുടെ ഗോളവസരം ബോക്സിനുള്ളിൽ കൈകൊണ്ട് തടഞ്ഞിട്ട റയലിന്റെ ബ്രസീൽ താരം എഡർ മിലിറ്റാവോക്ക് റഫറി റെഡ് കാർഡ് നൽകുകയും റയലിനെതിരെ പെനാൽറ്റി കിക്ക് വിളിക്കുകയും ചെയ്തു.
മത്സരത്തിലേക്ക് തിരിച്ചു വരാൻ കിട്ടിയ അവസരമായിരുന്നു ബിൽബാവോക്ക് ലഭിച്ച പെനാൽറ്റി കിക്ക്, എന്നാൽ ബിൽബാവോ താരം ഗാർസിയയുടെ പെനാൽറ്റി തകർപ്പൻ സേവിലൂടെ തടഞ്ഞിട്ട റയലിന്റെ ബെൽജിയം ഗോൾകീപ്പർ തിബോ കോർടോയിസ് റയലിനെ വിജയ തീരമണപ്പിച്ചു. ഇതോടെ ലോസ് ബ്ലാങ്കോസ് എന്ന യൂറോപ്പിന്റെ രാജാക്കന്മാർക്ക് സാന്റിയാഗോ ബെർണബുവിലെ കിരീടകലവറയിലേക്ക് മറ്റൊരു ട്രോഫി കൂടിയെത്തിക്കാൻ കഴിഞ്ഞു.