സ്വിറ്റ്സർലാൻഡിനെതിരായുള്ള പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉള്‍പ്പെടാതിരുന്നത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.
ഒപ്പം കഴിഞ്ഞ ദിവസം റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിന് താരം സ്‌ക്വാഡ് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെ എല്ലാം തള്ളി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുകയാണ്.
“ഖത്തറില്‍ വച്ച് ടീം വിടുമെന്ന് ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. ദേശീയ ടീമിനായും രാജ്യത്തിനായും ഓരോ ദിവസവും പുത്തന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. അത് അംഗീകരിക്കേണ്ടതുണ്ട്.”
“ദേശീയ ടീമിനോടുള്ള CR7ന്‍റെ പ്രതിബന്ധത സംശയരഹിതമാണ്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ തവണ കളത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിബന്ധത സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ മത്സരത്തിലും വ്യക്തമായി.”
ഒപ്പം ലോകകപ്പിൽ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിൽ കൂടിയാണ് താരങ്ങളും പരിശീലകരും എന്നും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷൻ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എന്തിരുന്നാലും മൊറോക്കക്കെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്. ശനിയാഴ്ച രാത്രി 8:30ക്കിയാണ് പോർച്ചുഗൽ മൊറോക്കോ ക്വാർട്ടർ പോരാട്ടം.