ബാലൻഡിയോർ സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ബാലൻ ഡി ഓർ പുരസ്കാരം സംഘടിപ്പിക്കുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ചീഫിനെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞദിവസം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ചീഫ് പാസ്കൽ ഫെറെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉദ്ധരിച്ചുകൊണ്ട് ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മെസ്സിയെക്കാൾ കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടുക എന്ന ലക്ഷ്യമാണ് തനിക്ക് ഉള്ളത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞതായാണ് പാസ്ക്കൽ ഫെറെ റിപ്പോർട്ട് ചെയ്തത്. എന്നാൽ പാസ്കൽ ഫെറെയുടെ ഈ റിപ്പോർട്ട് തെറ്റാണെന്നും അദ്ദേഹത്തോട് താൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല എന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശദീകരണം.
അവരുടെ മാഗസിന്റെ കച്ചവട ലാഭത്തിന് വേണ്ടിയാണ് എന്റെ പേര് ഇത്തരത്തിൽ അനാവശ്യമായി വലിച്ചിടുന്നത് എന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം.
മെസ്സിയെക്കാൾ കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയതിന് ശേഷമേ താൻ ബൂട്ടഴിക്കൂ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞതായി പാസ്കൽ റിപ്പോർട്ട് ചെയ്തതോടുകൂടി ഫുട്ബോൾ ലോകത്ത് അത് വളരെ വലിയ രീതിയിലുള്ള ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ അത് മാഗസീന്റെ മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് പാസ്കൽ ഫെറെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന് ക്രിസ്ത്യാനോ റൊണാൾഡോ വിശദമാക്കിയതോടെ അത്തരത്തിലുള്ള ചർച്ചകളും അവസാനിച്ചിരിക്കുകയാണ്.
തന്റെ പേര് ഉപയോഗിച്ച് വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്ത പാസ്കൽ ഫെറെയെ കള്ളൻ എന്ന് തന്നെ വിളിച്ചു കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം.