ഐപിഎൽ 16 ആം എഡിഷന് മാർച്ച് 31 ഓട് കൂടി തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഉദഘാടന മത്സരത്തോട് കൂടിയാണ് 16 സീസണിന്റെ ഐപിഎൽ ആവേശങ്ങൾക്ക് തുടക്കമാവുക. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഇത്തവണത്തെ കിരീട ഫേവറേറ്റുകളാണ്.
ഇത്തവണ വലിയ പ്രതീക്ഷകളോട് കൂടിയാണ് സഞ്ജു സാംസന്റെ രാജസ്ഥാന്റെ റോയൽസ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ രാജസ്ഥാൻ ഫൈനൽ പോരാട്ടത്തിൽ പുതുമുഖക്കാരായ ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ മുട്ട്മടക്കുകയിരുന്നു. ഇത്തവണ അതിന്റെ ക്ഷീണം തീർക്കാൻ തന്നെയാണ് സഞ്ജുവും കൂട്ടരും ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ മികച്ച ഒരു ഓൾറൗണ്ടറുടെ അഭാവം നിഴലിച്ച രാജസ്ഥാൻ ഇത്തവണ ലേലത്തിന് വെസ്റ്റ്ഇൻഡീസിന്റെ ജേസൺ ഹോൾഡറെ സ്വന്തമാക്കിയത് ടീമിന്റെ പ്രശ്നപരിഹാരമെന്നോണമാണ്. ഇത്തവണ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന രാജസ്ഥാന് സീസണ് മുമ്പേ നേരിട്ട കനത്ത തിരിച്ചടിയാണ് ഇന്ത്യൻ പേസർ പ്രസിദ് കൃഷണയുടെ പരിക്ക്.
കുൽദീപ് സെന്നിനെ പോലുള്ള മികച്ച താരങ്ങൾ രാജസ്ഥാന്റെ പക്കലുണ്ടെങ്കിലും ന്യൂ ബൗളിൽ മികച്ച രീതിയിൽ പന്തെറിയുന്ന പ്രസിദ് കൃഷണയുടെ അഭാവം പവർ പ്ലേകളിൽ സഞ്ജുവിന് തലവേദനയാവും. അതിനാൽ തന്നെ പവർ പ്ലേകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന ഒരു ഇന്ത്യൻ താരത്തിന് വേണ്ടി രാജസ്ഥാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
ലഭ്യമാവുന്ന ചില റിപോർട്ടുകൾ അനുസരിച്ച് ഇന്ത്യൻ താരം സന്ദീപ് ശർമയെ പകരക്കാരനായി കൊണ്ട് വരാൻ രാജസ്ഥാൻ ലക്ഷ്യമിടുന്നു എന്നാണ്. ഐപിഎല്ലിൽ മികച്ച പരിചയസമ്പത്തുള്ള പേസർമാരിൽ ഒരാളാണ് സന്ദീപ് ശർമ. താരത്തെ കഴിഞ്ഞ ലേലത്തിൽ ആരും സ്വന്തമാക്കാത്തത് പല ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഐപി എല്ലിൽ നേരത്തെ പഞ്ചാബ് കിംഗ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടി കളിച്ചിട്ടുള്ള സന്ദീപ് ആകെ 104 മത്സരങ്ങളിൽ നിന്ന് 114 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ന്യൂ ബോൾ എറിയുന്നതിൽ മിടുക്കനായ ഈ 29 കാരൻ പ്രസിദ് കൃഷണയ്ക്ക് മികച്ച പകരക്കാരനാവുമെന്ന പ്രതീക്ഷ മാനേജ്‌മെന്റിനുണ്ട്.