ക്ലബ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ പ്രതിരോധ നിര താരങ്ങളിൽ ഒരാളായ സ്‌പാനിഷ് ഫുട്ബോൾ താരം സെർജിയോ റാമോസിനെ കളിപ്പിക്കാതിരിക്കന്നതിന് പിന്നിലെ കാരണം പരിക്ക് മാത്രമല്ല എന്ന പി എസ് ജി പരിശീകന്റെ വെളിപ്പെടുത്തൽ ഫുട്ബോൾ ലോകത്ത് ആകെ ഒരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്.
ഇത്രയധികം വർഷത്തെ അനുഭവ പരിചയവും യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്ത അനുഭവ സമ്പന്നനായ പ്രതിരോധനിര താരത്തിനെ മാറ്റിനിർത്തുന്നത് ഒട്ടും ആശാവഹമല്ല. പ്രായം കൂടും തോറും പ്രതിരോധനിര താരങ്ങൾക്ക് വീര്യം കൂടുമെന്ന ചരിത്രം മുന്നിലുള്ളപ്പോൾ പോലും ഇത്തരമൊരു നയം ആരാധകരെ ആകെ നിരാശപ്പെടുത്തുന്നുണ്ട് .ഫ്രഞ്ച് ക്ലബ്ബിൽ പുറത്തിരുന്ന ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസിയിൽ നടത്തുന്ന മികച്ച പ്രകടനം അതിന് ഉദാഹരണമാണ്.
ഒരു നായകൻറെ മികവോടെ നിരവധിതവണ സ്പാനിഷ് ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ച ഈ സൂപ്പർതാരത്തിനോളം അനുഭവ പരിചയവും വിജയ തൃഷ്ണയും ഉള്ള ഒരാൾ പോലും നിലവിൽ ഫ്രഞ്ച് ലീഗ് ടീമുകളിൽ ഒന്നുമില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെ താരത്തിന് ഇനിയും ലീഗുമായി പൊരുത്തപ്പെടുവാൻ സമയം വേണമെന്നാണ് പരിശീലകന്റെ ആവശ്യം.
സെർജിയോ റാമോസിനെക്കുറിച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ വാക്കുകൾ ഇപ്രകാരമാണ് “സെർജിയോ വളരെ പോസിറ്റീവ് സമീപനമുള്ള കളിക്കാരനാണ്, കൂടാതെ ധാരാളം അനുഭവങ്ങളും അറിവും അവന് ഉണ്ട്. അയാൾക്ക് കൂടുതൽ കളിക്കേണ്ടതുണ്ട്. ലാ ലിഗയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ലീഗുമായി അവൻ എങ്ങനെ പൊരുത്തപ്പെടുമെന്ന് നമുക്ക് കാണേണ്ടതുണ്ട്. അത് പ്രവചിക്കാൻ പ്രയാസമാണ്, അവന് ആവശ്യമായ സമയം ആവശ്യമാണ്, അവന്റെ ആദ്യ ഗെയിം ഒരു നല്ല തുടക്കമായിരുന്നു”
റാമോസ് പരിക്കുമൂലം ടീമിലെത്തിയ ശേഷം ദീർഘകാലം പുറത്തായിരുന്നു. എന്നാൽ അതിൻറെ പരിണതഫലങ്ങൾ മൂലമാണ് അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങൾ കളിക്കാൻ കഴിയാതിരിക്കുന്നത് എന്ന് വിശ്വസിച്ചിരുന്ന ആരാധകരുടെ ഹൃദയത്തിൽ ഒരു നടുങ്ങലായിരുന്നു അദ്ദേഹത്തിന് ലീഗുമായി പൊരുത്തപ്പെടാൻ ഇനിയും സമയം ആവശ്യമുണ്ടെന്ന പരിശീലകന്റെ വെളിപ്പെടുത്തൽ.