ഹനുമ വിഹാരിയെ പുറത്താക്കാൻ സൗത്ത് ആഫ്രിക്കയുടെ റാസീ വാണ്ടർ ഡുസനെത്ത ക്യാച്ച് ആണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ ചർച്ച വിഷയം – ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ടീം ക്യാപ്റ്റന്‍ രാഹുലിന്റെയും ഹനുമ വിഹാരിയുടെയും കൂട്ടുകെട്ടിന്റെ ബലത്തിൽ കരകയറുന്നു എന്ന് തോന്നിച്ച സമയത്താണ് ഈ ക്യാച്ച് വന്നതും. മുപ്പത്തി എട്ടാം ഓവറിലെ നാലാമത്തെ പന്ത്, ഷോട്ട് പിച്ച് പന്ത് കളിക്കാൻ ശ്രമിച്ചു എങ്കിലും വിഹാരി എഡ്ജ് ചെയ്യുന്നു, ഷോർട്ട് ലെഗിലേക്ക് പൊങ്ങിയ പന്തിനെ അവിടെ ഫീൽഡ് ചെയ്യുന്ന വാണ്ടർ ഡുസൻ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ഇടതുകൈ പിടിയിൽ ഒതുക്കി! സൗത്ത് ആഫ്രിക്കക്ക് വളരെ വിലപ്പെട്ട വിക്കറ്റ്!
നേരത്തെ പതിനൊന്ന് റൺസിൽ നിൽക്കവെ വിഹാരിക്ക് ജീവൻ ലഭിച്ചിരുന്നു. ലുങ്കി ഇങ്കിടിയുടെ ഷോട്ട് പിച്ച് പന്തിൽ താരതമ്യേന സിമ്പിൾ ആയ ഒരു ക്യാച്ചിനുള്ള അവസരം സൗത്ത് ആഫ്രിക്കയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ തെമ്പ ബവുമ നിലത്തിട്ടു. ടീമിലെ വളരെ മികച്ച ഫീൽഡർമാരിൽ ഒരാളായ ബവുമയുടെ കൈയ്യിൽ നിന്നും ജീവൻ ലഭിച്ച വിഹാരി അത് മുതലാക്കും എന്ന് പ്രതീക്ഷിച്ചു എങ്കിലും അപ്രതീക്ഷിത സാഹചര്യത്തില്‍ ഒരു ‘ബൈന്റർ’ ക്യാച്ചിലൂടെ സൗത്ത് ആഫ്രിക്ക വിഹാരിയെ പറഞ്ഞയച്ചു!
ഒരു വർഷത്തോളം ടീമിന് പുറത്ത് ഇരുന്ന ശേഷം അപ്രതീക്ഷിതമായി ആണ് വിഹാരിക്ക് ഇന്ന് ഇലവനിൽ അവസരം ലഭിച്ചത്, ക്യാപ്റ്റൻ വിരാട് കോലി പരിക്കേറ്റ് പുറത്തായതിനാൽ ആണ് പകരക്കാരൻ റോളിൽ ഹനുമ ടീമിലേക്ക് വന്നത്. അവസാന ടെസ്റ്റ് ഇന്നിങ്സിൽ ഓസ്ട്രേലിയിൽ കൈയ്യടി നേടിയ ശേഷം പരിക്കുകളും അവഗണനകളും വേട്ടയാടിയ വിഹാരി ഈ പരമ്പരക്ക് മുന്നെ നടന്ന ഇന്ത്യ എ യുടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ മികവ് കാണിച്ചിരുന്നു. കിട്ടിയ അവസരത്തിൽ നല്ല പ്രകടനം നടത്താനുള്ള ചാൻസ് ആണ് നഷ്ടമായത്!
അതെ സമയം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ പയ്യെ തുടങ്ങി എങ്കിലും പിന്നീട് തകർച്ചയെ നേരിടേണ്ടി വന്നു. പതിനാലാം ഓവറിൽ 24 റൺസ് നേടിയ മയാങ്ക് അഗർവാളിനെ മാർക്കോ യാൻസൻ പുറത്താക്കി. പിന്നീട് രാഹുൽ പുജാര സഖ്യം പയ്യെ പിടിച്ച് നിൽക്കാൻ ശ്രമിച്ചു എങ്കിലും 24 ാം ഓവറിൽ തുടരെയുള്ള പന്തുകളിൽ പുജാരയേയും (3) രഹാനെയേയും (0) ഡുവാൻ ഒലീവർ പുറത്താക്കി. 50 റൺസുമായി ക്യാപ്റ്റൻ ലോകേഷ് രാഹുൽ പുറത്തായി എങ്കിലും, 13 റൺസുമായി കീപ്പർ റിഷഭ് പന്തും 20 റൺസുമായി രവി അശ്വിനും ക്രീസിലുണ്ട്. .