ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇത്തവണ ആറു ടീമുകള്‍ക്ക് പ്ലേഓഫിലേക്ക് അവസരമുണ്ടെങ്കിലും ആദ്യ രണ്ട് ടീമുകള്‍ക്കൊഴികെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ട് സെമി കിട്ടുമ്പോള്‍ ബാക്കിയുള്ള നാല് ടീമുകള്‍ സെമിയിലെത്താന്‍ പരസ്പരം ഏറ്റുമുട്ടേണ്ടി വരും. അതും ഒരൊറ്റ മല്‍സരം മാത്രം.
ഇത്തരത്തില്‍ കൂടുതല്‍ സങ്കീര്‍ണ അവസ്ഥയിലാണ് ഇത്തവണത്തെ പ്ലേഓഫ് സിസ്റ്റമെന്ന് പറയാം. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിനും ആറാം സ്ഥാനക്കാരായി കഷ്ടിച്ച് കയറുന്നവര്‍ക്കും സെമിയിലെത്താന്‍ ഒരൊറ്റ മല്‍സരത്തിലെ അവസരം മാത്രമാകും മുന്നിലുള്ളത്.
ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇത്തവണ ഷീല്‍ഡ് കിട്ടില്ലെന്ന് ഉറപ്പായി.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ടീമിന് ഇനി ശ്രദ്ധിക്കേണ്ടത് ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയെന്നതാണ്. ഇനി ഹൈദരാബാദിനെതിരേ ബ്ലാസ്റ്റേഴ്‌സിന് ഒരു മല്‍സരം അവശേഷിക്കുന്നുണ്ട്.
സെമിയില്‍ നേരിട്ട് എത്തുമോ അതോ പ്ലേഓഫ് കളിച്ച് എത്തേണ്ടി വരുമോയെന്ന് തീരുമാനിക്കുന്നത് ഒരുപക്ഷേ ഫെബ്രുവരി 26 ലെ ഈ മല്‍സരമാകും.
നിലവിൽ പ്രധാന താരങ്ങളുടെ അഭാവവും സ്ഥിരം സ്റ്റാർട്ടിങ് ഇലവനിലെ മാറ്റങ്ങളും ബ്ലാസ്‌റ്റേഴ്‌സിനെ ബാധിക്കുന്നുണ്ട്.എവേ മത്സരങ്ങളിലെ തോൽവികളും ആരാധകരെ നിരാശണ്ടാകുന്നുണ്ട്.മുന്നിലുള്ള മുംബൈയും രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദും പോയിന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ്.