ഗോകുലം കേരളാ എഫ്സിയുടെ വിങ്ങിൽ ചിത്രശലഭത്തിനെ പോലെ പാറിപ്പറന്നു കളിച്ച ഗോവൻ വിങ്ങർ വിൻസി ബരെറ്റോയെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ ഇറക്കുന്നു. യുവതാരമായ ബിൻസി ഈ സീസൺ മുതൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു.
പുതിയ സീസണിൽ സൂപ്പർ ലീഗിലെ വിദേശ താരങ്ങളുടെ എണ്ണത്തിന് മേൽ നിയന്ത്രണമേർപ്പെടുത്തുന്ന നിയമം വരുന്നത് മൂലം ഇന്ത്യൻ താരങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം കൂടുതലായി വരിക എന്നുള്ള ഘടകത്തെ ആശ്രയിച്ചിരിക്കുമ്പോൾ ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഒരു സൈനിങ് തന്നെയാണ്.
ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായിരുന്ന രാഹുൽ കെ പി പരിക്കുപറ്റി പോയപ്പോൾ ആ വിടവ് ബാലൻസ് ചെയ്യാൻ ആരായിരിക്കും വരിക എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല ചിത്രശലഭത്തിനെ പോലെ വിങ്ങുകളിലൂടെ പാറിപ്പറക്കുന്ന അവനിലേക്ക് തന്നെ അദ്ദേഹത്തിൻറെ കണ്ണും പോയി.
21കാരനായ ഗോവന്‍ താരം, ഡെംപോ എസ്‌സി അക്കാദമിയിലൂടെയാണ് ഫുട്ബോൾ ജീവിതം തുടങ്ങിയത്. അവർക്കായി അണ്ടര്‍-18 ഡിവിഷനിലും കളിച്ചു. 2017ൽ ISL ക്ലബായ എഫ്‌സി ഗോവയുടെ റിസര്‍വ് ടീമുമായാണ് ആദ്യമായി അദ്ദേഹം ഒരു സീനിയര്‍ കരാര്‍ ഒപ്പുവച്ചത്. മൂന്നു വര്‍ഷം ബിൻസി അവർക്ക് വേണ്ടി പന്തുതട്ടി.
2018-19 സീസണില്‍ ഗോവ പ്രൊഫഷണല്‍ ലീഗിനുള്ള ക്ലബ്ബിന്റെ ആദ്യ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരം അവിടെ അവരുടെ കിരീട വിജയത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. അവിടെ നിന്നും താരം പിന്നീട് ഗോകുലം കേരള എഫ് സിയിലേക്ക് എത്തി
ഗോകുലത്തിൽ വച്ചു ചെറുതല്ലാത്ത ഒരു ആരാധക പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആ പിന്തുണ അദ്ദേഹം ഇത്തവണ ഇരട്ടിപ്പിക്കും എന്നത് ഉറപ്പാണ് കാരണം ഇപ്പോൾ അവൻ പന്ത് തട്ടുന്നത് ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബിനുവേണ്ടിയാണ്.