വിജയത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വേദന നൽകുന്നത് അവരുടെ ക്യാപ്റ്റൻ ജെസ്സൽ കാർനേറിയോയുടെ പരിക്ക് ആണ്. ഇന്നലെ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹൈദരബാദിന്റെ ഒരു മുന്നേറ്റം തടയുന്നതിന് ഇടയിൽ ആയിരുന്നു ജെസ്സലിന് പരിക്കേറ്റത്. താരം വീഴുന്നതിന് ഇടയിൽ ഷോൾഡറിന് ആണ് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ ആശുപത്രയിലേക്ക് മാറ്റി.
അപ്പോൾ മുതൽ കാലത്തിൻറെ ആരോഗ്യസ്ഥിതി എന്താകും എന്ന് അറിയുവാനുള്ള ആശങ്കയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ആരാധകരുടെ ആശങ്കകൾ മാറ്റുന്ന വിധം അല്ല ഇപ്പോൾ പുറത്തുവന്ന അപ്ഡേറ്റ്. താരത്തിൻറെ കളിക്കളത്തിലേക്ക് ഉള്ള തിരിച്ചുവരവിനെപ്പറ്റി വ്യക്തമായ ധാരണ വേണമെങ്കിൽ ഇനിയും പരിശോധനകൾ അനിവാര്യമാണെന്ന് ക്ലബ്ബ് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിച്ചു.
താരത്തിന് ഷോൾഡർ ഇഞ്ച്വറി ആണെന്നും അടുത്ത മത്സരങ്ങളിൽ താരം ഉണ്ടാകില്ല എന്നും ക്ലബ് വ്യക്തമാക്കി. താരത്തിന് കൂടുതൽ പരിശോധനകൾ നടത്തിയാൽ മാത്രമെ താരത്തിന്റെ തിരിച്ചുവരവ് എന്നാകും എന്ന് പറയാൻ ആവുകയുള്ളൂ എന്നും ക്ലബ് പറഞ്ഞു.
ജെസ്സൽ പുറത്തായാൽ നിശു കുമാർ ലെഫ്റ്റ് ബാക്കായി കളിക്കാൻ ആണ് സാധ്യത. അതേസമയം പോർട്ടുഗീസ് ലീഗിൽനിന്ന് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത് മുൻ അണ്ടർ 17 ലോകകപ്പ് താരമായ സഞ്ജീവ് സ്റ്റാലിനും ആ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.