കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് 2021 എഡിഷൻ രണ്ടാം മത്സരത്തിൽ ഗോൾ രഹിത സമനിലയുമായി കരക്ക് കയറിയപ്പോൾ എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും കൊമ്പന്മാർക്ക് ഇന്ന് ഇല്ലായിരുന്നു. എന്നാൽ വലതു വിങ്ങിൽ ഒരു തീപ്പൊരിയെ കൊമ്പന്മാർക്ക് ലഭിച്ചു. കൊടുങ്കാറ്റിന്റെ വേഗം കാലുകളിൽ ഒളിപ്പിച്ച ഒരു ഗോവൻ പോരാളി അവനായിരുന്നു വിൻസി ബെരറ്റോ.
ഗോകുലം കേരളാ എഫ്സിയുടെ വിങ്ങിൽ ചിത്രശലഭത്തിനെ പോലെ പാറിപ്പറന്നു കളിച്ച ഗോവൻ വിങ്ങർ വിൻസി ബരെറ്റോയെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ ഇറക്കുന്നു എന്നു കേട്ടപ്പോൾ കളികാണാനിരുന്നവർക്കു മുന്നിലേക്ക് എത്തിയത് ചിത്രശലഭമല്ലായിരുന്നു, ചീറ്റപ്പുലിയുടെ വേഗതയും വന്യതയും ഉള്ള ഒരു കൊള്ളിയാൻ ആയിരുന്നു.
പുതിയ സീസണിൽ സൂപ്പർ ലീഗിലെ വിദേശ താരങ്ങളുടെ എണ്ണത്തിന് മേൽ നിയന്ത്രണമേർപ്പെടുത്തുന്ന നിയമം വരുന്നത് മൂലം ഇന്ത്യൻ താരങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം കൂടുതലായി വരിക എന്നുള്ള ഘടകത്തെ ആശ്രയിച്ചിരിക്കുമ്പോൾ ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഒരു സൈനിങ് തന്നെയാണ്. അദ്ദേഹത്തിൻറെ മികവിൽ നേരിയ സംശയം എങ്കിലും പ്രകടിപ്പിച്ച് വർക്ക് ഇന്നത്തെ പ്രകടനം കൊണ്ട് അയാൾ മറുപടി കൊടുത്തു കഴിഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായിരുന്ന രാഹുൽ കെ പി പരിക്കുപറ്റി പോയപ്പോൾ ആ വിടവ് ബാലൻസ് ചെയ്യാൻ ആരായിരിക്കും വരിക എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല ചിത്രശലഭത്തിനെ പോലെ വിങ്ങുകളിലൂടെ പാറിപ്പറക്കുന്ന അവനിലേക്ക് തന്നെ അദ്ദേഹത്തിൻറെ കണ്ണും പോയി.
പരിശീലകൻ തന്നിൽ അർപ്പിച്ച വിശ്വാസം അയാൾ അണുവിട പോലും തെറ്റിച്ചില്ല. ഒരുപക്ഷേ ആരാധകരും പരിശീകനും പ്രതീക്ഷിച്ചതിനേക്കാൾ മുകളിൽ 21 വയസുകാരനായ വിൻസി നൽകി. ഇനി വളരെ വിശാലമായ ഒരു കരിയർ ഓപ്‌ഷൻ അയാൾക്ക് മുന്നിൽ തുറന്നു കിടക്കുകയാണ്, ആരാധകർക്ക് പേരുകേട്ട ബ്ലാസ്റ്റേഴ്സ് എന്ന ടീമിലാണ് അദ്ദേഹം ഉള്ളത് അതുകൊണ്ട് വാര്യരു പറയുംപോലെ ഇനി അയാളുടെ കാലമാണ്… വിൻസിയെ പറ്റി കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….