ഐപിഎൽ അടുത്ത സീസണ് ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും അടുത്ത സീസണിലെ ഐപിഎല്ലിനെ പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴേ ചൂടുപിടിചിരിക്കുകയാണ്. അടുത്തവർഷം മെഗാ ലേലം നടക്കാനിരിക്കെ ടീമുകൾ ഏതൊക്കെ താരങ്ങളെയാണ് നിലനിർത്തുകയെന്നും ചില താരങ്ങളെ ഏതൊക്കെ ടീമുകളാണ് സ്വന്തമാക്കുക എന്നതിനെ പറ്റിയുള്ള ചർച്ചകളാണ് പ്രധാനമായും നടക്കുന്നത്.
ടീമുകൾ അടുത്ത സീസണ് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുമ്പോൾ ഐപിഎല്ലിൽ തങ്ങളുടെ വരവറിയിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് പുതുതായി ഐപിഎല്ലിനെത്തുന്ന അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീം.
മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയെ ടീമിന്റെ പരിശീലകനാക്കാനുള്ള ചർച്ചകൾ അഹമ്മദാബാദ് ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രിയുമായി ടീം മാനേജ്മെന്റ് ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

രവി ശാസ്ത്രിയെ പരിശീലകനായി എത്തിക്കുന്നതോടൊപ്പം രണ്ട് സൂപ്പർ ബാറ്റ്സ്മാൻമാരെ ടീമിൽ എത്തിക്കാനുള്ള ശ്രമങ്ങളും അഹമ്മദാബാദ് നടത്തുന്നുണ്ട്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ, ഓസീസ് താരം ഡേവിഡ് വാർണർ എന്നീ രണ്ട് താരങ്ങളെയാണ് അഹമ്മദാബാദ് അടുത്ത സീസണിൽ തങ്ങളുടെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്. ഇരുവരുമായും ടീം മാനേജ്മെന്റ് ചർച്ചകൾ നടത്തുന്നുണ്ട്.
പുതുതായി എത്തുന്ന രണ്ടു ടീമുകൾക്ക് രണ്ടു താരങ്ങളെ ലേലത്തിൽ കൂടിയല്ലാതെ സ്വന്തമാക്കാമെന്ന നിയമമുണ്ട്. ആ നിയമം ഉപയോഗിച്ചാണ് രാഹുലിനെയും വാർണറിനെയും ടീമിൽ എത്തിക്കാൻ അഹമ്മദാബാദ് ശ്രമിക്കുന്നത്.
രാഹുലും വാർണറും കൂടാതെ ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ, ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ എന്നിവരെയും ലേലത്തിലൂടെ സ്വന്തമാക്കാൻ അഹ്മദാബാദ് ടീമിന് പദ്ധതിയുണ്ട്. എന്നാൽ ഇരുവരേയും മെഗാ ലേലത്തിലൂടെ സ്വന്തമാക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. ഇരുവർക്കും വൻതുക തന്നെയായിരിക്കും ലേലത്തിൽ മറ്റു ടീമുകളും ചെലവഴിക്കുക. കൂടാതെ ജോസ് ബട്‌ലറെ രാജസ്ഥാൻ റോയൽസ് നിലനിർത്താനും സാധ്യതയുണ്ട്.
അശ്വിനെയും ബട്ലറിനെയും ലേലത്തിലൂടെ സ്വന്തമാക്കാം എന്നുള്ള സാധ്യതകൾ അഹമ്മദാബാദിന് വളരെ കുറവാണെങ്കിലും രണ്ടു താരങ്ങളെ ടീമിൽ എത്തിക്കാം എന്ന നിയമത്തിലൂടെ രാഹുലിനെയും ഡേവിഡ് വാർണറിനെയും സ്വന്തമാക്കാൻ തന്നെയാണ് അഹമ്മദാബാദിന്റെ നീക്കങ്ങൾ.