കണ്ണൂർ പാനൂരിൽ പോർച്ചുഗലിന്റെ പതാക നശിപ്പിച്ചയാളെ പോർച്ചുഗൽ ആരാധകർ മർദ്ദിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പ്രചരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ ചിത്രവും ഈ പ്രചരണത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ?
രണ്ടു ദിവസങ്ങൾക്കുമുമ്പ് കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ദീപക് എന്നയാൾ എസ്ഡിപിയുടെ കൊടിയാണ് എന്ന് പറഞ്ഞ് പോർച്ചുഗലിന്റെ കൊടി നശിപ്പിച്ചിരുന്നു. ഇത് പോർച്ചുഗൽ ആരാധകർ ചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് ദീപകിനെതിരെ പോലീസ് പൊതു ശല്യം ഉണ്ടാക്കിയതിന് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കഴിഞ്ഞദിവസമാണ് പോർച്ചുഗൽ ആരാധകർ ഇതിന് പ്രതികാരമായി പതാക നശിപ്പിച്ച സംഘത്തിലെ ഒരാളെ അതിക്രൂരമായി മർദ്ദിച്ചു എന്നും അയാൾ തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്നും പറഞ്ഞുകൊണ്ട് ഒരാളുടെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
എന്നാൽ പാനൂർ പോലീസ് സ്റ്റേഷനിൽ ഈ വിഷയവുമായി ബന്ധപ്പെട്ടപ്പോൾ പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ പോർച്ചുഗൽ ആരാധകരുടെ ആക്രമണമേറ്റ് ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നാണ് പാനൂർ പോലീസ് സ്റ്റേഷൻ പറയുന്നത്. ഇത്തരമൊരു സംഭവം സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സ്റ്റേഷൻ അധികാരികൾ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നത് പോലെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയോട് ബന്ധപ്പെട്ടപ്പോഴും അങ്ങനെയൊരു സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരാളും ചികിത്സയ്ക്കായി വന്നിട്ടില്ല എന്നുള്ളതാണ് ഹോസ്പിറ്റൽ അധികൃതരും പറയുന്നത്. ഇതിൽനിന്ന് വ്യക്തമാകുന്നത് ഈ ചിത്രം വ്യാജമാണ് എന്നും ഈ ചിത്രം മറ്റൊരാളുടേതാണ് എന്നും പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നുമാണ്.