കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ്. ഇന്നലെ കൊച്ചിയിൽ നടന്ന ആവേശപോരാട്ടത്തിൽ 2-1 എന്ന സ്കോർ ലൈനിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.
ഈസ്റ്റ് ബംഗാളിനെതിരായുള്ള മത്സരത്തിൽ നിന്നും 4 മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ചെന്നൈയ്ക്കെതിരെ ഇറങ്ങിയത്. കരൺജിത്, ഖബ്ര, ജിയാനു, ബ്രൈസ് മിറാണ്ട എന്നിവരെ പുറത്തിരുത്തി പ്രഭ്സുഖാൻ ഗിൽ, നിശു, സഹൽ, കലിയുഷ്നി എന്നിവർ ആശാന്റെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തി.
ഇന്നലെ ആദ്യ ഇലവനിലുണ്ടായ മാറ്റങ്ങളിൽ ആരാധരെ ഏറെ ഞെട്ടിപ്പിച്ചത് ബ്രൈസ് മിറാണ്ടയ്ക്ക് പകരം സഹൽ ആദ്യഇലവനിൽ എത്തി എന്നുള്ളതാണ്. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്ത ബ്രൈസ് മിറാണ്ട മികച്ച പ്രകടനം നടത്തവെയാണ് ഇന്നലെ മിറാണ്ടയെ ബെഞ്ചിലിരുത്തി സഹലിനെ ഇവാൻ ആശാൻ ആദ്യഇലവനിൽ ഇറക്കുന്നത്.
ഇത്തരത്തിലൊരു മാറ്റത്തിനുള്ള കാരണത്തെ പറ്റിയും ഇന്നലെ ഇവാൻ ആശാൻ വ്യക്തത നൽകിയിരുന്നു. ഞങ്ങൾക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നുണ്ടെന്നു ഇത് തരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ടുമാണ് അവസാന രണ്ട് മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്ത മിറാണ്ടയ്ക്ക് വിശ്രമം നൽകി സഹലിനെ ഇറക്കിയത് എന്നുമാണ് ഇവാൻ ആശാൻ പറയുന്നത്.
മിറാണ്ട ആദ്യഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഫെബ്രുവരി 11 ന് ഇനി ബംഗളുരുവുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.