നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും താര സമ്പന്നമായ ക്ലബ്ബ് പാരീസ് സെൻറ് ജർമൻ ആണ്. എണ്ണപ്പണം കൊണ്ട് ലോക ഫുട്ബോളിലെ വിലപിടിപ്പുള്ള താരങ്ങളെ എല്ലാം അവർ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിട്ടുണ്ട്. എന്നാലും അവർ ആശിക്കുന്നു തരത്തിലൊരു അസാമാന്യമായ പ്രകടനം ഇതുവരെയും ഫ്രഞ്ച് ക്ലബ്ബിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ മോശം അവസ്ഥയ്ക്ക് കാരണക്കാരൻ അവരുടെ അർജൻറീനക്കാരൻ പരിശീലകനായ പോച്ചറ്റിനോആണെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ആരാധകരിൽ നിന്നു മാത്രമല്ല ഇത്തരത്തിൽ ഒരു അഭിപ്രായം ഉയരുന്നത്. താരങ്ങൾക്ക് ഇടയിൽനിന്നും പരിശീലകന് എതിരായ വിമർശനമുയർന്നു എന്നാണ് റിപ്പോർട്ട്. പാരീസ് സെൻറ് ജർമൻ ഈ വർഷം ആദ്യം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽനിന്നും എത്തിച്ച സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിശീലകനിൽ അതൃപ്തിയുണ്ട് എന്ന റിപ്പോർട്ട് പുറത്തുവന്നു കഴിഞ്ഞു.
ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തങ്ങളുടെ ചിരകാല സ്വപ്നമായ ചാംപ്യൻസ് ലീഗ് കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്തുവാൻ പാതിവഴിയിൽ ഉഴറുകയാണ് പാരീസ് സെന്റ് ജർമൻ. മെസ്സി അടക്കമുള്ള സൂപ്പർതാരങ്ങളിൽ ആർക്കും തന്നെ അവരുടെ യഥാർത്ഥ നിലവാരത്തിലേക്ക് എത്തുവാൻ കഴിയാത്തതിന് വിമർശനങ്ങളുടെ മുന നീളുന്നത് പരിശീലകന് നേരെ തന്നെയാണ്.
സൂപ്പർതാരങ്ങൾ എത്തിയതിനുശേഷം ഇതുവരെയും ഒരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഒരു സ്ഥിരം വിജയഫോർമുല ഇല്ലാതെയാണ് ഓരോ മത്സരങ്ങളിലും പി എസ് ജി ഇറങ്ങുന്നത്. താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തതിൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങളിൽ പലരും അദ്ദേഹത്തിൻറെ കീഴിൽ തീർത്തും അസംതൃപ്തരാണ്.
മത്സരത്തിനു മുമ്പും ശേഷവും നടക്കുന്ന വാർത്താ സമ്മേളനങ്ങളിൽ അദ്ദേഹം പുലർത്തുന്ന തണുത്ത സമീപനവും ആരാധകരും പോലും അദ്ദേഹത്തിനെതിരെ വികാരം ജ്വലിപ്പിക്കുന്നു. താരങ്ങളുടെ സ്വാഭാവിക പ്രതിഭ നശിക്കുന്നതിന് ഈ പരിശീലകൻ കാരണമാകുമെന്നാണ് വിമർശനം.