മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ പരിവർത്തനത്തിന്റെ പതാകവാഹകൻ ആവാനാണ് റാൾഫ് ജർമനിയിൽ നിന്നും എത്തിയിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ തൻറെ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം അത് തെളിയിച്ചു. മത്സരത്തിനുശേഷം അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു ഇനി റിസർവ് ബഞ്ചിൽ ജീവിതകാലം കഴിക്കേണ്ട ഗതികേട് യുണൈറ്റഡ് യുവതാരങ്ങൾക്ക് ഉണ്ടാവുകയില്ലെന്ന്.
ജെസ്സെ ലിംഗാർഡ്, ഡോണി വാൻ ബീക്ക്, ഡീൻ ഹെൻഡേഴ്‌സൺ, എറിക് ബെയ്‌ലി, അമദ് ദിയല്ലോ എന്നിങ്ങനെ പ്രതിഭാ ധാരാളിത്തം ഉള്ള നിരവധി താരങ്ങൾ യുണൈറ്റഡ് റിസർവ് ബെഞ്ചിൽ വേരുറപ്പിച്ചു ഇരിക്കുകയായിരുന്നു. എന്നാൽ ആ പ്രതിഷ്ഠയുടെ അടിവേര് ഇളക്കിക്കൊണ്ട് അവരെ ഇന്നലെ പുതിയ പരിശീലകൻ കളിക്കളത്തിലേക്ക് അഴിച്ചുവിട്ടു.
ഇങ്ങനെ അവസരങ്ങൾ തുടർച്ചയായി നൽകി കൊണ്ടിരുന്നാൽ വിസ്ഫോടന ശേഷിയുള്ള പ്രകടനങ്ങൾ ഈ താരങ്ങളിൽ നിന്നും ചെകുത്താൻമാർക്ക് ലഭിക്കും. സ്ക്വാഡ് റൊട്ടേഷൻ നടത്തുവാൻ മടിച്ചിരുന്ന ചെകുത്താൻ പടയുടെ കാലം കഴിഞ്ഞു. മത്സരത്തിനു മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇത് സൂചിപ്പിക്കുന്നു. അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.
“വരുന്ന ഏതാനും ആഴ്‌ചകളിലുള്ള ഒരുപാട് മത്സരങ്ങൾ കാരണം ഏതാനും താരങ്ങൾക്ക് വിശ്രമം നൽകുന്നത് ബുദ്ധിപരമാണ്. എല്ലാവർക്കും അവസരം ലഭിക്കുകയും തങ്ങളുടെ മികവ് അവതരിപ്പിക്കാൻ കഴിയുകയും ചെയ്യും. അതുകൊണ്ടാണ് 75000 വരുന്ന കാണികൾക്കു മുന്നിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ എന്നറിയാൻ ഏതാനും താരങ്ങൾക്ക് അവസരം നൽകുന്നത്.”
“ഇതു താരങ്ങളെ കൃത്യമായി അറിയാനുള്ള വഴി കൂടിയാണ്, കഴിഞ്ഞ ഞായറാഴ്‌ച ക്രിസ്റ്റൽ പാലസിനെതിരെ ഞാൻ ചെയ്‌തതു പോലെ തന്നെ. ഞങ്ങൾക്കിതു വരെ ഒരാഴ്‌ചയോളം മാത്രമാണ് ട്രെയിനിങ്ങിനായി ലഭിച്ചിരിക്കുന്നത്.”