കളിക്കളത്തിന് അകത്തും പുറത്തും നിലനിൽക്കുന്ന കുടിപ്പകയും കൈവിട്ട കളികളുടെയും കഥകൾ നാം പലകുറി കേട്ടിട്ടുള്ളതാണ്. എന്നാൽ സഹ താരത്തിന് കാൽ തല്ലിയൊടിക്കാൻ കൊട്ടേഷൻ നൽകുന്ന ഒരു ഫുട്ബോൾ താരത്തിനെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ അത്തരത്തിൽ തരംതാഴ്ന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.
ഫുട്ബോൾ ലോകത്തിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത് ഫ്രാൻസിലാണ്. പിഎസ്ജിയുടെ വനിതാ
മിഡ്‌ഫീൽഡർ അമിനാറ്റ ഡിയാലയാണ് കഥാനായിക. ടീമിൽ തന്റെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് മനസിലാക്കി സഹതാരമായ കെയിറ ഹമറോയിയുടെ കാലൊടിക്കാൻ അമിനാറ്റ ഡിയാല ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുക ആയിരുന്നു.
നിർദേശം സ്വീകരിച്ച അവർ കെയിറ ഹമറോയിയെ മർദ്ദിക്കുകയും ചെയ്തു.
കളിക്കളത്തിലെ കുടിപ്പകയിൽ നിന്ന് ഉത്ഭവിച്ച ഈ ക്വട്ടേഷൻ കഥയുടെ ചുരുളഴിയുന്നത് വിശദമായ പോലീസ് അന്വേഷണത്തെ തുടർന്നാണ്. റയലിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിഎസ്ജിക്കായി ഒന്നും അറിയാത്ത രീതിയിൽ അമിനാറ്റ ഡിയാല കളിച്ചിരുന്നു. പരിക്കേറ്റ കെയിറയ്ക്ക് പകരമായിരുന്നു ഡിയാല ടീമിൽ ഇടം നേടിയത്.
ക്വട്ടേഷന്റെ കൃത്യമായ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് 26 കാരിയായ അമിനാറ്റ ഡിയാലയെ പാരിസ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവം ലോക ഫുട്ബോളിന് ആകമാനം നാണക്കേട് ആയിരിക്കുകയാണ്. ഇത്തരത്തിൽ തരംതാഴ്ന്ന ഒരു പ്രവർത്തിയെ കുറിച്ച് ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല.
ടീമിലെ തൻറെ സ്ഥാനത്തിന് ഭീഷണിയാകുമെന്ന് കണ്ട് സ്വന്തം സഹ താരത്തിനെതിരെ ഇത്രമാത്രം നീചമായ ഒരു പ്രവർത്തിക്ക് മുതിർന്ന ഫുട്ബോൾ താരത്തിന് എതിരെ ക്ലബ്ബ് ഏതുതരത്തിലുള്ള നടപടിയാണ് എടുക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ഒരു വിവരവും ഇതുവരെ ലഭ്യമല്ല