ആൻഫീൽഡിൽ അരങ്ങേറിയ വീറും വാശിയും നിറഞ്ഞ ചാമ്പ്യൻസ് ലീഗ് അങ്കത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റെഡ്സ് അത്ലറ്റികോ മാഡ്രിഡിനെ കെട്ടുകെട്ടിച്ചത്.
ലിവർപൂളിനായി ഡിയോഗോ ജോട്ടയും സാദിയോ മാനെയുമാണ് സ്‌കോർ ചെയ്‌തത്.
ട്രെൻഡ് അലക്സാണ്ടർ അർനോൾഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു രണ്ട് ഗോളുകളും. ആദ്യ പകുതി അവസാനിക്കാൻ 9 മിനിറ്റ് അവശേഷിക്കെ സെന്റർ ബാക്ക് ഫെലിപ്പേ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയത് അത് ലറ്റിക്കോ മാഡ്രിഡിന് കനത്ത തിരിച്ചടിയായി
. 10 പേരുമായി 54 മിനിറ്റ് നേരം പൊരുതിയ സിമിയോണിയുടെ ടീം പിന്നീട് ഒറ്റ ഗോൾ പോലും വാങ്ങാതെ പിടിച്ചു നിന്നത് ശ്രദ്ധേയമായി.
ലിവർപൂളിനായി ജോട്ട വീണ്ടും പന്ത്
അത് ലറ്റികോ വലയിൽ എത്തിച്ചെങ്കിലും ഓഫ്സൈഡ് എന്ന് വിധിയെഴുതി VAR ഗോൾ നിഷേധിച്ചു. ലൂയി സുവാരസിന്റെ ഗോളും സമാന രീതിയിൽ അനുവദിച്ചില്ല. തകർപ്പൻ ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലിവർപൂൾ ഗ്രൂപ്പ് ബിയിൽ നിന്ന് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കടന്നു.
4 പോയിന്റ് മാത്രമുള്ള അത്ലറ്റികോ പോർട്ടോയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഇതുവരെ തോൽവി അറിയാതെയാണ് ലിവർപൂൾ മുന്നേറുന്നത്.