ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിയ്യാറയലിനോടു തോറ്റ് പുറത്തായതിനു പിന്നാലെ തോമസ് മുള്ളറെ വിമർശിച്ച് ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നെഗൽസ്‌മാൻ. മത്സരത്തിൽ മുള്ളർ നഷ്ടപ്പെടുത്തിയ ഒരു സുവർണാവസരത്തിന്റെ പേരിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ടീമിന്റെ പ്രകടനം വിജയം അർഹിച്ചിരുന്നുവെന്നും നെഗൽസ്‌മാൻ പറഞ്ഞു.
ആദ്യപാദത്തിൽ ഒരു ഗോളിന് വിജയിച്ച വിയ്യാറയലിനെതിരെ ബയേൺ മ്യൂണിക്ക് അൻപത്തിരണ്ടാം മിനുട്ടിൽ ഒരു ഗോൾ മടക്കിയിരുന്നു. അതിനു ശേഷം മുള്ളർക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും പോയിന്റ് ബ്ലാങ്കിൽ നിന്നും ഷൂട്ട് ചെയ്യാനുള്ള അവസരം താരം പാഴാക്കുകയായിരുന്നു. അതിനു ശേഷം മത്സരം അവസാനിക്കാനിരിക്കെ ഒരു ഗോൾ മടക്കിയ വിയ്യാറയൽ 2-1 എന്ന അഗ്രിഗേറ്റ് സ്കോറിനാണ് ജയിച്ചത്.
“തോമസ് ആ ഗോൾ നേടണമായിരുന്നു, അതുപോലത്തെ ഒരുപാട് അവസരങ്ങളൊന്നും ലഭിക്കില്ല.” മത്സരത്തിനു ശേഷം ആമസോൺ പ്രൈമിനോട് നെഗൽസ്‌മാൻ പറഞ്ഞു. വിയ്യാറയലിനെതിരെയുള്ള മത്സരത്തിലാകെ ഇരുപത്തിമൂന്നു ഷോട്ടുകൾ ഉതിർത്ത ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിൽ വിജയം അർഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആദ്യപാദം വളരെ നിർണായകമായിരുന്നു, ഞങ്ങളവിടെ തോൽവി നേരിട്ടു, നന്നായി കളിച്ചുമില്ല. ഇന്നു ഞങ്ങൾ പക്ഷെ നന്നായി കളിച്ചു, തന്ത്രങ്ങൾ നടപ്പിലാക്കി. തീവ്രതയോടെ കാര്യത്തിൽ അടുത്ത കാലത്തുണ്ടായ മികച്ച മത്സരമായിരുന്നു ഇത്. കൂടുതൽ ഗോളുകൾ നേടണമായിരുന്നെങ്കിലും ഞങ്ങൾ മൊത്തത്തിൽ നല്ല രീതിയിൽ തന്നെയാണ് കളിച്ചത്.” നെഗൽസ്‌മാൻ പറഞ്ഞു.